കോഴിക്കോട്: അലൻ- താഹ കേസിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അലൻ- താഹ ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിറ്റി, സി.പി.ഐ.എം അഖിലേന്ത്യ സെക്രട്ടറി സിതാറാം യച്ചൂരിക്ക് കത്തയച്ചു. ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ ഏറ്റെടുത്ത കേസ് തിരിച്ച് സംസ്ഥാനത്തേക്ക് മാറ്റുന്നതിന് എൻ.ഐ.എ ആക്ട് പ്രകാരം തന്നെ വകുപ്പുകളുണ്ടെന്നും അത് ഫലപ്രദമായി ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടണമെന്നും അലൻ- താഹ ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിറ്റി അംഗവും അന്വേഷി ചെയർപേഴ്സണുമായ കെ.അജിത കത്തിൽ ആവശ്യപ്പെട്ടു.
ആരെയെങ്കിലും അക്രമിക്കുകയൊ അപായപ്പെടുത്തുകയൊ അതിന് ശ്രമിക്കുകയൊ ചെയ്തവർക്കെതിരെയുള്ള കേസാണെങ്കിൽ പോലും എൻ ഐ എ ആക്ടിലെ വകുപ്പ് 7 (b) പ്രകാരം കേസ് എൻ.ഐ.എ യിൽ നിന്ന് തിരിച്ചെടുത്ത് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാറിന് കഴിയും. ഇതിനായി സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ സെക്രട്ടറി എന്ന നിലയിൽ ഇടപെടണം.
അലനും താഹക്കുമെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.ഐ.എം, പാർട്ടിയെന്ന നിലയിൽ ശക്തമായി രംഗത്തുവരികയും, യു. എ. പി.എ ചുമത്തിയത് പുന:പരിശോധിയ്ക്കണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എൽ.ഡി.എഫ് കൺവീനർ അടക്കമുള്ള നേതാക്കളും പരസ്യമായി ഈ കരിനിയമത്തിനെതിരെ രംഗത്ത് വന്നിരുന്നു ഇതിനുപുറമെ 'വേണ്ട നടപടികൾ സ്വീകരിക്കാ'മെന്ന് മുഖ്യമന്ത്രി തന്നെ ഈ കുട്ടികളുടെ ബന്ധുക്കൾക്ക് ഉറപ്പു നൽകിയിരുന്നു. ഇതിനൊക്കെ ശേഷമാണ് നിയമസഭയിലും വാർത്താ സമ്മേളനത്തിലും അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത്. മുഖ്യമന്ത്രിയുടെ ഈ നിലപാടാണ് എൻ.ഐ.എ യുടെ വഴി സുഖമമാക്കിയത് എന്നും കെ.അജിത ചൂണ്ടിക്കാട്ടുന്നു.
ജനാധിപത്യവാദികളുടെയാകെ 'ശക്തമായ ഐക്യമുന്നണി' വളരെ അനിവാര്യമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇത്തരമൊരു സന്ദർഭത്തിൽ, അന്യായമായി തടവിലാക്കപ്പെട്ടിട്ടുള്ള അലൻ - താഹമാരോടുള്ള മുഖ്യമന്ത്രിയുടെ സമീപനം സി.പി.ഐ എമ്മിന്‍റെ ബഹുജന പിന്തുണയെ സാരമായി ബാധിക്കുമെന്നും വിഷയത്തിൽ ഫലപ്രദമായ ഒരിടപെടൽ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് സീതാറാം യച്ചൂരിക്കുള്ള അജിതയുടെ കത്ത് അവസാനിക്കുന്നത്.