തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് അറിയിച്ചിരുന്നു. പരാതിക്കാരനായ ധര്‍മജനും, സുരേന്ദ്രനും ഫോണില്‍ സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സുരേന്ദ്രനോട് ജൂലൈ 6ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരേന്ദ്രന്‍ കുറച്ച് സമയം കൂടി ആവശ്യപ്പെടുകയായിരുന്നു.
മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയിൽ കെ സുരേന്ദ്രനും ധർമ്മരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്. നഷ്ടപ്പെട്ട കുഴൽപ്പണം ബിജെപിയുടേതാണെന്ന നിലപാടിലാണ് അന്വേഷണ സംഘം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏപ്രില്‍ മൂന്നിന് തൃശ്ശൂരില്‍ നിന്ന് ഏറണാകുളത്തേക്ക് റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിന് കൊണ്ടുവന്ന 25 ലക്ഷം നഷ്ടപ്പെട്ടുവെന്ന് സംഘപരിവാര്‍ സഹയാത്രികനും ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളുമായ ധര്‍മ്മരാജന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് വന്‍ ഹവാല ഇടപാട് കണ്ടെത്തിയത്. ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടിനായി കൊണ്ടുവന്ന മൂന്നര കോടി രൂപ, ബിജെപിയിലെ തന്നെ മറ്റൊരു വിഭാഗം ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തട്ടിയെടുത്തു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.