കൊളോണിയല്‍ ഭരണകാലത്തെ ചരിത്രമുറങ്ങുന്ന നിയമമാണ് രാജ്യദ്രോഹ നിയമം. ജനങ്ങളെ അടിമകളാക്കുന്ന രാജ്യദ്രോഹക്കുറ്റമെന്ന നിയമം ഈ നൂറ്റാണ്ടിലും ചര്‍ച്ചക്ക് വേദിയൊരുക്കുകയാണ്. രാജ്യത്തിലെ അരാജകത്വങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് ഭരണക്കൂടം ചുമത്തുന്ന രാജ്യദ്രോഹക്കുറ്റത്തിനെതിരെ ഇന്ന് സുപ്രീം കോടതിയും ശബ്ദമുയര്‍ത്തിയിരിക്കുന്നു. ഈ കാലഘട്ടത്തിലും രാജ്യദ്രോഹനിയമം ഇനിയും ആവശ്യമുണ്ടോയെന്നാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചിരിക്കുന്നത്. കാലഹരണപ്പെട്ട നിയമങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യദ്രോഹനിയമത്തെയും പരിഗണിക്കണമെന്നാണ് കോടതിയുടെ നിലപാട്.
ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിലൂടെ രാജ്യദ്രോഹകുറ്റം സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പലരും ആ നിയമത്തെ കുറിച്ചു വിശദീകരിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി.
എന്താണ് രാജ്യദ്രോഹക്കുറ്റം? തങ്ങളെ വിമർശിക്കുന്നവരെയൊക്കെ രാജ്യദ്രോഹികളാക്കി ചിത്രീകരിക്കുക, അവരെ ജയിലിലടച്ച് ശരീരികമായും, മാനസികമായും പീഡിപ്പിക്കുക, ഇവയൊക്കെ അമിതാധികാര പ്രവണതയുള്ള സര്‍ക്കാരുകളുടെ സ്വഭാവമാണ്. നമ്മുടെ രാജ്യത്ത് അതിന് ഫാദർ സ്റ്റാൻ സ്വാമിയിലൂടെ ഒരു രക്തസാക്ഷി ഉണ്ടായിരിക്കുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അഖിൽ ഗോഗോയിയെ കോടതി തുണച്ചു. ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനം രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താനക്ക് കേരള ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ഈ സാഹചര്യത്തില്‍ യഥാർത്ഥത്തിൽ എന്താണ് രാജ്യദ്രോഹക്കുറ്റം എന്ന് നാം അറിയേണ്ടതുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 124-എ പ്രകാരം ഏതെങ്കിലുമൊരാൾ എഴുത്ത്, സംഭാഷണം, എന്നിവ മുഖേനയോ, അല്ലെങ്കിൽ വാക്കാൽ, ചിഹ്നങ്ങളാൽ, ദൃശ്യങ്ങളാൽ ഇന്ത്യയിൽ നിലനിൽക്കുന്ന നിയമ വ്യവസ്ഥക്കെതിരെ വിദ്വേഷപരമായ പ്രവർത്തനങ്ങൾ നടത്തുകയോ ജനങ്ങൾക്കിടയിൽ പ്രക്ഷോഭങ്ങൾക്ക് തിരി കൊളുത്തുകയോ ചെയ്താൽ അത് രാജ്യദ്രോഹക്കുറ്റമായി പരിഗണിക്കും. ഈ നിയമത്തിന്റെ ചരിത്രം കൊളോണിയല്‍ ഭരണത്തിലേക്കും മെക്കാളെ പ്രഭുവിലേക്കും എത്തും 1837-39 കാലഘട്ടത്തിൽ മെക്കാളെ പ്രഭു രൂപം കൊടുത്ത പീനൽ കോഡിലെ 113-ാം വകുപ്പാണ് രാജ്യദ്രോഹവുമായി ബന്ധപ്പെട്ട് കിടക്കുന്ന നിയമത്തിന്റെ കരട് രൂപം. പിന്നീട് 1898-ല്‍ ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടു. അന്നത്തെ കാലത്ത് ഈ നിയമം ദേശിയ പത്രങ്ങളെ ഉന്നം വെച്ചായിരുന്നു. ഈ നിയമത്തിന്റെ ചരിത്രം കൊളോണിയല്‍ ഭരണത്തിലേക്കും മെക്കാളെ പ്രഭുവിലേക്കും എത്തും 1837-39 കാലഘട്ടത്തിൽ മെക്കാളെ പ്രഭു രൂപം കൊടുത്ത പീനൽ കോഡിലെ 113-ാം വകുപ്പാണ് രാജ്യദ്രോഹവുമായി ബന്ധപ്പെട്ട് കിടക്കുന്ന നിയമത്തിന്റെ കരട് രൂപം. പിന്നീട് 1898-ല്‍ ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടു. അന്നത്തെ കാലത്ത് ഈ നിയമം ദേശിയ പത്രങ്ങളെ ഉന്നം വെച്ചായിരുന്നു. ഇങ്ങനെ ആദ്യം വിചാരണ ചെയ്യപ്പെട്ട ഒരാൾ 'ബാംഗോ ബസി' പത്രത്തിന്‍റെ എഡിറ്റർ ജോഗേന്ദ്ര ചന്ദ്രബോസാണ്. കൊളോണിയൽ ഭരണകൂടത്തെ വിമർശിച്ചവർക്കെതിരെ വ്യാപകമായി ഈ വകുപ്പ് ദുരുപയോഗിക്കപ്പെട്ടിട്ടുണ്ട്. ബാലഗംഗാധര തിലക്, മഹാത്മാഗാന്ധി, ഭഗത് സിങ്ങ് എന്നിവര്‍ ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര പോരാളികളെ വേട്ടയായാടാനുപയോഗിച്ച ആയുധമായിരുന്നു രാജ്യദ്രോഹക്കുറ്റം. രാജ്യത്തെ ജനങ്ങളെ ചൂഷണം ചെയ്യുക എന്ന ഒറ്റ അജണ്ട ലക്‌ഷ്യം വെച്ച് കൊളോണിയല്‍ ഭരണകൂടങ്ങള്‍ വ്യാപകമായി ദേശീയ നേതാക്കളുടെ മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പിന്നില്‍ ദേശീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്വന്തം പൌരന്മാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഭരണകൂടം സ്വയം ഭീതിയില്‍ അകപ്പെട്ടവരുടെ കൂട്ടായ്മയായി മാറിക്കൊണ്ടിരിക്കുകയാണ്.
മാധ്യമ പ്രവർത്തകർ, വിദ്യാർത്ഥികൾ, എഴുത്തുകാർ, അധ്യാപകർ, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് രാജ്യദ്രോഹികളുടെ ലിസ്റ്റില്‍ പെട്ടുകൊണ്ടിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതിനെ തുടർന്ന് രാജ്യത്തുടനീളം പൊലീസ് അധികൃതർ 3,754 പേർക്കെതിരെ കേസെടുക്കുകയും 25 രാജ്യദ്രോഹ കേസുകൾ ഫയൽ ചെയ്യുകയും ചെയ്തു. 25 കേസുകളിൽ 22 എണ്ണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നുള്ളതതാണ് രാഷ്ട്രീയമായി നാം ശ്രദ്ധിക്കേണ്ട അതിപ്രധാനമായ കാര്യം.
രാജ്യത്തിലെ നിയമങ്ങള്‍ ജനങ്ങളുടെ സുരക്ഷയെ കരുതിയാവണമെന്ന് ഒരു ജനാധിപത്യ രാജ്യത്ത് നിരന്തരം ഓര്‍മ്മപ്പെടുത്തെണ്ടതുണ്ടോ? അങ്ങനെ സംഭവിക്കുന്നുവെങ്കില്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്ന് മനസിലാക്കണം, നമ്മുടെ ജനാധിപത്യത്തിന് എവിടെയോ കോട്ടം സംഭവിച്ചുവെന്ന്. സുപ്രീം കോടതിയുടെ ഇടപെടലിലൂടെ പുതിയൊരു മാറ്റം ഈ നിയമത്തില്‍ നമുക്ക് പ്രതീക്ഷിക്കാം.