തിരുവനന്തപുരം: മുഖ്യമന്ത്രി വ്യാപാരികളെ വിരട്ടാന്‍ നോക്കരുതെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡന്‍റ് ടി. നസറുദ്ദീന്‍. നാളെ മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാര വ്യവസായ ഏകോപന സമിതി പറഞ്ഞു. സംസ്ഥാനത്ത് ശനിയും, ഞായറും വാരാന്ത്യ ലോക്ഡൌണാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെ മറികടന്ന് നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്നും വ്യാപാരികള്‍ വ്യക്തമാക്കി.
വ്യാപാര വ്യവസായ ഏകോപനസമിതിയുമായി ഇന്ന് രാവിലെ മുഖ്യമന്ത്രി നടത്താനിരുന്ന ചര്‍ച്ച മുടങ്ങിയ സാഹചര്യത്തിലാണ് വ്യാപാരികളുടെ തീരുമാനം. വൈകുന്നേരം 3.30 ലേക്കാണ് ചര്‍ച്ച മാറ്റി വെച്ചിരിക്കുന്നത്. ആഴ്ച്ചയിലെ 5 ദിവസവും കടകള്‍ തുറക്കാനുള്ള ആവശ്യവുമായാണ് മീറ്റിങ്ങില്‍ മുഖ്യമന്ത്രിയെ സമീപിക്കുകയെന്നും സമിതി പറഞ്ഞു.
കടകള്‍ തുടര്‍ച്ചയായി അടച്ചിടുന്നതിനെതിരെ കോഴിക്കോട് മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു. എല്ലാ കടകളും ദിവസവും തുറക്കാന്‍ അനുമതി ലഭിക്കണമെന്നാണ് വ്യാപരികളുടെ ആവശ്യം. വ്യാപാരികള്‍ കോഴിക്കോട് കളക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായി വ്യാപാരികള്‍ ചര്‍ച്ചക്കൊരുങ്ങുന്നത്. നിലവില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതിയുളളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വ്യാപാരികൾക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ രംഗത്തെത്തി. യുഡിഎഫ് നീതി അര്‍ഹിക്കുന്ന കച്ചവടക്കാര്‍ക്കൊപ്പമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു. ജീവിക്കാന്‍ കഷ്ടപ്പെടുന്നവരോട് മുഖ്യമന്ത്രിക്ക് മാന്യമായി പെരുമാറാന്‍ ശ്രമിച്ചൂടെയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് സമരം ചെയ്യുന്ന വ്യാപാരികള്‍ക്കൊപ്പമാണ്. വ്യാപാരികളുടെ പ്രശ്നങ്ങള്‍ മനസിലാക്കി, അവരോട് തുറന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നില്ലെങ്കിലും അവരെ അപമാനിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഭയപ്പെടുത്തി ഭരിക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു.