കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും പശ്ചിമ ബംഗാളിൽ നിന്നുള്ള എംപിയുമായ നിഷിത് പ്രമാണികിന്റെ പൗരത്വം സംബന്ധിച്ച് വിവാദം പുകയുന്നു. അസമിലെ കോൺഗ്രസ് എംപിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ റിപുൻ ബോറയാണ് പ്രമാണികിന്റെ പൗരത്വം സംബന്ധിച്ച് സംശയം ഉന്നയിച്ചത്. ആഭ്യന്തര സഹമന്ത്രിയുടെ പൗരത്വം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബോറ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിദേശ പൗരനാണെന്ന വാർത്ത ആശങ്കാജനകമാണെന്ന് ബോറ ട്വിറ്ററിൽ കുറിച്ചു. അടുത്തിടെ നടന്ന പുനസംഘടനയിലാണ് 35- കാരനായ നിഷിത് പ്രാമാണികിനെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
പ്രമാണിക് ബാംഗ്ലാദേശ് പൗരനാണെന്നാണ് ആരോപണം. വിഷയം തൃണമുൽ കോൺഗ്രസും ഏറ്റെുടത്തിട്ടുണ്ട്. പ്രമാണികിന്റെ പൗരത്വം സംബന്ധിച്ച് സംശയങ്ങൾ ദൂരീകരിക്കണമെന്ന് ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രാത്യ ബസു ട്വീറ്റ് ചെയ്തു. ബംഗ്ലാദേശ് പൗരനാണെന്നത് ഞെട്ടിക്കുന്ന വിവരമാണെന്ന് മറ്റൊരു മന്ത്രിയായ ഇന്ദ്രനിൽ സെൻ പറഞ്ഞു. അതേസമയം, പ്രമാണികിന്റെ പൗരത്വം സംബന്ധിച്ച വിവാദങ്ങൾ ബിജെപി തള്ളിക്കളഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവ് കാണിക്കണമെന്ന് പാർട്ടി പശ്ചിമ ബംഗാൾ വക്താവ് സമിക് ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു.
പ്രാമാണികിന്റെ പൗരത്വം സംബന്ധിച്ച് പൂജർ മേള എന്ന ബംഗ്ലാദേശിലെ മതസംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ബംഗ്ലാദേശിലെ ഗൈബന്ധ ജില്ലയിലെ ഹരിനാഥ്പൂരിന്റെ മകൻ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം. വിവാദത്തെ തുടർന്ന് ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തു.
ലോക്സഭാ രേഖകൾ പ്രകാരം പശ്ചിമ ബംഗാളിലെ കൂച്ച് ബീഹാർ ജില്ലയിലെ ദിൻഹതയാണ് പ്രമാണികിന്റെ ജന്മസ്ഥലം. ഇയാളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും നേരത്തെ വിവാദം ഉയർന്നിരുന്നു പ്രമാണികിന്റെ ബിരുദം വ്യാജമാണെന്നാണ് തൃണമുൽ കോൺഗ്രസിന്റെ ആരോപണം. കൊലപാതകം ഉൾപ്പെടെ ഒരു ഡസനിലധികം ക്രിമിനൽ കേസുകളിലും പ്രാമാണിക് പ്രതിയാണ്.