പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ കർഷകരുടെ പ്രതിഷേധം. ലുധിയനയിലെ നവൻഷഹറിൽ വെച്ചാണ് സിദ്ദുവിനെതിരെ കർഷകർ പ്രതിഷേധിച്ചത്. കർഷകർ സിദ്ദുവിന് നേരെ കരിങ്കൊടി കാണിച്ചു. കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെയാണ് സിദ്ദുവിനു നേരെ കർഷകർ തിരിഞ്ഞത്. സിദ്ദുവുമായി സംസാരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം പൊലീസ് അനുവദിച്ചില്ല. പ്രദേശത്ത് കോൺഗ്രസ് പ്രവർത്തകരും തടിച്ചുകൂടിയത് അൽപനേരം സംഘർഷത്തിന് ഇടയാക്കി. പൊലീസ് ഇടപെട്ട് കർഷകരെ പിന്തിരിപ്പിച്ചു. സംഭവത്തോട് സിദ്ദു ഇതുവരെ പ്രതികരിച്ചിട്ടില്ല.
പഞ്ചാബ് പിസിസി അധ്യക്ഷനായി 2 ദിവസം മുമ്പാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡ് സിദ്ദുവിനെ നിശ്ചയിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ എതിർപ്പ് വകവെക്കാതെയാണ് ഹൈക്കമാന്റ് സിദ്ദുവിന് അനുകൂലമായി തീരുമാനം എടുത്തത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാൽ നിയമനം വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. സംഗത് സിംഗ് ഗില്‍സിയാന്‍, സുഖ്വിന്ദര്‍ സിംഗ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിംഗ് നഗ്ര എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്.
പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന് വലിയ തലവേദനായിരുന്നു. എന്നാല്‍ അമരീന്ദര്‍ സിംഗ്- സിദ്ദു പോര് അവസാനിക്കുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് ചുമതലയുളള ഹരീഷ് റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നിയമിച്ചത്.