പഞ്ചാബിൽ 10, 11, 12 ക്ലാസുകൾ ഈ മാസം 26 -ന് ആരംഭിക്കും. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചായിരിക്കും സ്കൂളുകൾ പ്രവർത്തിക്കുക. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് അറിയിച്ചതാണിത്. രണ്ട് ഡോസ് വാക്സിൻ എടുത്ത അധ്യാപകർക്കും അനധ്യാപകർക്കും സ്കൂളുകളിൽ പ്രവേശനം അനുവദിക്കും. വിദ്യാർത്ഥികൾക്ക് ക്ലാസിലെത്താൻ മാതാപിതാക്കളുടെ സത്യവാങ്ങ്മൂലം ആവശ്യമാണ്. അതേ സമയം ഓൺലൈൻ ക്ലാസുകൾ തുടരുകയും ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. സ്കൂളുകളുടെ പ്രവർത്തനങ്ങൾക്ക് മേൽ നോട്ടം വഹിക്കാൻ ഡെപ്യട്ടി കമ്മീഷണറെ നിയമിക്കും.
കൊവിഡ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെങ്കിൽ, മറ്റ് ക്ലാസുകൾ ഓഗസ്റ്റ് 2 മുതൽ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേംബ്രിഡ്ജ് സർവകലാശാലയുടെ പഠനത്തിൽ പഞ്ചാബില്‍ അടുത്ത ആഴ്ചകളിൽ കൊവിഡ് കേസുകൾ കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇൻഡോറില്‍ 150 ആളുകളെയും ഔട്ട്ഡോർ ഒത്തുചേരലുകൾക്ക് 300 പേരയും അനുവദിക്കും. ബാറുകൾ, സിനിമാ ഹാളുകൾ, റെസ്റ്റോറന്റുകൾ, സ്പാ, നീന്തൽക്കുളങ്ങൾ, കോച്ചിംഗ് സെന്ററുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, ജിമ്മുകൾ, മാളുകൾ, മ്യൂസിയങ്ങൾ, മൃഗശാലകൾ എന്നിവിടങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ച് 50 % പേരെ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോളേജുകൾ, കോച്ചിംഗ് സെന്ററുകൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ നിയന്ത്രണ വിധേയമായി തുറക്കാൻ നേരത്തെ അനുവദിച്ചിരുന്നു.
കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.3 ശതമാനമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. പഞ്ചാബിൽ ടിപിആർ ദേശീയ ശരാശരിയേക്കാൾ കുറവാണ്.