തിരുവനന്തപുരം: പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ. കെ. ശശീന്ദ്രന്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം. മന്ത്രിയുടെ ഇടപെടലില്‍ അസ്വാഭാവികയില്ല. അന്വേഷണം മുന്നോട്ടുപോകട്ടെ എന്നുമാണ് പാര്‍ട്ടിയുടെ നിലപാട്. അതേസമയം ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
പറയാനുളളതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ അദ്ദേഹം തീരുമാനിക്കുമെന്നും എ. കെ. ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച്ചയ്ക്കുശേഷം പറഞ്ഞു. പീഡനക്കേസ് ആണെന്ന് തനിക്ക് അറിയില്ലായിരുന്നു. രണ്ട് പാര്‍ട്ടി നേതാക്കള്‍ തമ്മിലുളള പ്രശ്‌നമാണെന്ന് കരുതിയാണ് താന്‍ ഇടപെട്ടതെന്നും ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
പീഡന പരാതി നല്‍കിയ യുവതിയുടെ പിതാവുമായി മന്ത്രി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പ്രശ്നം ഒത്തുതീര്‍ക്കണമെന്നും അടിയന്തിരമായി നല്ല രീതിയില്‍ പരിഹരിക്കണമെന്നുമാണ് ടെലഫോണ്‍ വഴി മന്ത്രി ശശീന്ദ്രന്‍ യുവതിയുടെ പിതാവിനോട് ആവശ്യപ്പെടുന്നത്. പരാതിക്കാരിയായ യുവതിയുടെ പിതാവും കേസില്‍ പ്രതിസ്ഥാനത്തുള്ളയാളും എന്‍സിപി നേതാക്കളാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച യുവതിയോടുള്ള പകയാണ് അവരോടുള്ള അതിക്രമത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്.
എന്‍സിപി പ്രാദേശിക നേതാവിന്റെ മകളായ യുവതിയെ എന്‍സിപി സംസ്ഥാന ഭാരവാഹി കടന്നുപിടിച്ചുവെന്നാണ് കേസ്. പ്രതിയുടെ കടക്കുമുന്നിലൂടെ പോകുകയായിരുന്ന യുവതിയെ കടയ്ക്കകത്തെക്ക് വിളിച്ചുകയറ്റി കൈയ്ക്ക് കടന്ന് പിടിച്ചുവെന്നാണ് പരാതി. ജൂണ്‍ മാസത്തില്‍ പരാതി നല്‍കിയെങ്കിലും കുണ്ടറ പൊലിസ് തുടര്‍ നടപടികളൊന്നും സ്വീകരിച്ചില്ല എന്നും പരാതിയുണ്ട്. ഇതിനിടയിലാണ് മന്ത്രി നേരിട്ട് പ്രശ്ന പരിഹാരത്തിന് ഇടപെട്ടതിന്റെ ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.