ഡല്‍ഹി: കൊവിഡ് വൈറസിനെ തടയാന്‍ മുതിര്‍ന്നവരെക്കാള്‍ കുട്ടികള്‍ക്കാണ് സാധിക്കുക എന്ന് ഐസിഎംആര്‍ മേധാവി ബാലറാം ഭാര്‍ഗ്ഗവ പറഞ്ഞു. വൈറസ് എളുപ്പം പറ്റിപിടിക്കുന്ന എയ്സ് റിസപ്റ്ററുകള്‍ കുട്ടികളില്‍ കുറവാണ്. അതുകൊണ്ടുതന്നെ മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി രോഗം വന്നാല്‍ മികച്ച രീതിയില്‍ അത് പ്രതിരോധിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കും. അതുകൊണ്ട് തന്നെ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം തുറക്കേണ്ടത് പ്രൈമറി സ്കൂളുകള്‍ ആണെന്നും ഐസിഎംആര്‍ മേധാവി ബാലറാം ഭാര്‍ഗ്ഗവ പറഞ്ഞു.
പ്രൈമറി സ്കൂളുകളുടെ പ്രവര്‍ത്തനത്തില്‍ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ വലിയ മാതൃകയാണ്. അവര്‍ പ്രൈമറി സ്കൂളുകള്‍ അടച്ചിട്ടേയില്ല. കൊവിഡ് ഒന്നും രണ്ടും മൂന്നും തരംഗങ്ങള്‍ ആ രാജ്യങ്ങള്‍ അതിജീവിച്ചത് പ്രൈമറി സ്കൂളുകള്‍ അടയ്ക്കാതെയാണെന്നും ഐസിഎംആര്‍ മേധാവി പറഞ്ഞു.
ഇതിനിടെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.3 ശതമാനമായി കുറഞ്ഞ പശ്ചാത്തലത്തില്‍ പഞ്ചാബിൽ 10, 11, 12 ക്ലാസുകൾ ഈ മാസം 26 -ന് (തിങ്കളാഴ്ച) ആരംഭിക്കും. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചായിരിക്കും സ്കൂളുകൾ പ്രവർത്തിക്കുക. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് അറിയിച്ചതാണിത്. രണ്ട് ഡോസ് വാക്സിൻ എടുത്ത അധ്യാപകർക്കും അനധ്യാപകർക്കും സ്കൂളുകളിൽ പ്രവേശനം അനുവദിക്കും. വിദ്യാർത്ഥികൾക്ക് ക്ലാസിലെത്താൻ മാതാപിതാക്കളുടെ സത്യവാങ്ങ്മൂലം ആവശ്യമാണ്. അതേസമയം ഓൺലൈൻ ക്ലാസുകൾ തുടരുകയും ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. സ്കൂളുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഡെപ്യട്ടി കമ്മീഷണറെ നിയമിക്കും. കൊവിഡ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെങ്കിൽ, മറ്റ് ക്ലാസുകൾ ഓഗസ്റ്റ് 2 മുതൽ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേംബ്രിഡ്ജ് സർവകലാശാലയുടെ പഠനത്തിൽ പഞ്ചാബില്‍ അടുത്ത ആഴ്ചകളിൽ കൊവിഡ് കേസുകൾ കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.