നീലചിത്ര നിർമാണ കേസിൽ അറസ്റ്റിലായ രാജ് കുന്ദ്രക്ക് അന്താരാഷ്ട്ര പോൺ സൈറ്റുകളുമായി ബന്ധമുണ്ടെന്ന് മുംബൈ ക്രൈംബ്രാഞ്ച്. രാജ് കുന്ദ്രയുടെ വിയാൻ ഇൻഡസ്ട്രീസ് ലണ്ടനിലെ പോൺ നിർമാണ കമ്പനിയായ കെൻ റിനുമായി സഹകരിച്ചു പ്രവർത്തിച്ചെന്ന് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണർ മിലിന്ദ് ബാബ്രെ പറഞ്ഞു. കെൻ റിൻ ലണ്ടനിൽ റജിസ്റ്റർ ചെയ്ത കമ്പനിയാണെങ്കിലും ഇവക്കായി നീലചിത്രങ്ങൾ നിർമിക്കുന്നത് വിയാൻ ഇൻസ്ട്രീസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. രാജ്കുന്ദ്രയുടെ സഹോദരീ ഭർത്താവാണ് കെൻ റിന്റെ ഉടമ. രണ്ട് കമ്പനികളും സഹകരിച്ച് നീലചിത്ര നിർമിച്ചതിന്റെ തെളിവായി വാട്സ് ആപ്പ് ചാറ്റുകളും ഇ മെയിലുകളും കുന്ദ്രയുടെ മുംബൈ ഓഫീസിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
നീലചിത്രം നിർമിച്ചതിന്റെ പ്രതിഫലമായി കെൻ റിൻ കുന്ദ്രക്ക് പണം കൈമാറിയതിന്റെ തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ നിയമങ്ങൾ മറികടക്കുന്നതിനായാണ് കെൻ റിൻ വിദേശത്ത് റജിസ്റ്റർ ചെയ്തത്. ആംസ്പ്രൈം എന്ന ഐടി കമ്പനിയാണ് കെൻ റിന് മൊബൈൽ ആപ്പ് നിർമിച്ച് നൽകിയത്.
ഫെബ്രുവരി നാലിന് മുംബൈയിലെ മാൽവാനി പോലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. മേവാനി സ്റ്റേഷനിലും ലോണാവാല സ്റ്റേഷനിലും രണ്ട് സ്ത്രീകളാണ് കുന്ദ്രക്കെതിരെ പരാതി നൽകിയത്. ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും വേഷങ്ങൾ വാഗ്ദാനം ചെയ്താണ് നീലചിത്ര നിർമാണത്തിനായി സ്ത്രീകളെ എത്തിച്ചിരുന്നത്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഈ നീലചിത്ര നിർമാണ റാക്കറ്റിനെ കുറിച്ചുള്ള പരാതി സൈബർ സെല്ലിന് ലഭിച്ചിരുന്നു.
രാജ് കുന്ദ്ര ഫിലിംസ് ഇന്ത്യ ഓപ്പറേഷൻസ് തലവൻ ഉമേഷ് കാമത്ത്, നിർമാതാക്കളായ റോമാ ഖാൻ, നടി ഗാനാ വസിഷ്ഠ് സംവിധായകൻ തൻവീർ ഹാഷ്മി എന്നിവർ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. കേസിൽ ഇതുവരെ 11 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഏതാനും പേരെ കൂടി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പോൺ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകൾ അന്വേഷണ സംഘം മരവിപ്പിച്ചിട്ടുണ്ട്. ഇവയിൽ ഏഴര കോടി രൂപയാണ് ഉള്ളത്.
നടി ശിൽപാ ഷെട്ടിയുടെ ഭർത്താവും നിർമാതാവുമായ രാജ് കുന്ദ്രയെ തിങ്കളാഴ്ച രാത്രിയാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജാരാക്കിയ കുന്ദ്രയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കുന്ദ്രയുടെ ഐടി കമ്പനിയുടെ തലവൻ റിയാൻ തോർപ്പിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.