തിരുവനന്തപുരം: ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ രാജ്യസഭയിലെ പ്രസ്താവനയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഓക്‌സിജന്‍ ലഭിക്കാതെ ഇന്ത്യയിലുടനീളം മരണപ്പെട്ടവരുടെ വിവരങ്ങള്‍ സഹിതം ഇന്ത്യന്‍ എക്‌സ്പ്രസ് മെയ് 16-ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ഷെയര്‍ ചെയ്തായിരുന്നു കെ. സുധാകരന്റെ പ്രതികരണം. ഇതില്‍ ആരാണ് കളളം പറയുന്നതെന്നറിയാന്‍ പാഴൂര്‍ കളപ്പുര വരെ പോകേണ്ടതില്ലല്ലോ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ഇന്ത്യയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണങ്ങളുണ്ടായതായി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞത്. ഓക്സിജൻ ക്ഷാമം മൂലം കൊവിഡ് രോഗികൾ റോഡുകളിലും ആശുപത്രികളിലും മരിച്ചുവീണിട്ടുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് ഇത്തരമൊരു മറുപടി പറഞ്ഞത്.
ആരോഗ്യം ഒരു സംസ്ഥാനത്തിന്റെ വിഷയമാണെന്നും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നും ഭാരതി പ്രവീണ്‍ പവാര്‍ രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഓക്‌സിജന്‍ ക്ഷാമം മൂലമുളള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.