ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ചിന് ഇന്ന് തുടക്കമാവും. നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള കര്‍ഷകസമരം എട്ട് മാസം പിന്നിടുമ്പോഴും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധവുമായി പോകുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാന്‍ ഡല്‍ഹി പൊലീസ് കര്‍ഷകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ സമരവേദി സിംഘുവില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് മാറ്റുകയാണ്.
പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ഇന്നുമുതല്‍ അവസാനിക്കുന്ന ആഗസ്റ്റ് 13 വരെ ദിവസവും 200 കര്‍ഷകരും അഞ്ച് കര്‍ഷക നേതാക്കളും പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധിക്കും. സിംഘു, തിക്രി, ഗാസിപ്പൂര്‍ തുടങ്ങിയ സമരകേന്ദ്രങ്ങളില്‍ നിന്ന് പൊലീസ് അകമ്പടിയോടെയാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്കെത്തുന്നത്. കര്‍ഷകരുടെ സമരവുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ദിവസവും രാവിലെ പതിനൊന്ന് മണിമുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ് കര്‍ഷകര്‍ക്ക് പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധിക്കാന്‍ അനുമതി. സമരത്തിനുശേഷം കര്‍ഷകര്‍ സമരവേദികളിലേക്ക് മടങ്ങണം. ഓരോ ദിവസവും പ്രതിഷേധിക്കാനെത്തുന്ന കര്‍ഷകരുടെ പേരുവിവരങ്ങളും തിരിച്ചറിയല്‍ രേഖകളും മുന്‍കൂട്ടി പൊലീസിന് നല്‍കണം.
2020 നവംബര്‍ 26-നാണ് കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം ലോകശ്രദ്ധ നേടിയപ്പോള്‍ കേന്ദ്രം കര്‍ഷകസംഘടനകളുമായി ഉപാധി ചര്‍ച്ചകള്‍ നടത്തി. നിയമങ്ങള്‍ 18 മാസത്തേക്ക് നടപ്പാക്കാതിരിക്കാം, നിയമങ്ങളില്‍ ഭേദഗതികളുണ്ടാക്കാം തുടങ്ങി നിരവധി ഉപാധികളാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നാണ് കര്‍ഷകരുടെ നിലപാട്.