രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനമായ ദൈനിക് ഭാസ്കറിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ ന്യായീകരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. കേന്ദ്ര ഏജൻസികൾ അവരുടെ ജോലി ചെയ്യുകയാണ്, അതില്‍ സർക്കാർ ഇടപെടില്ല, വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് വസ്തുതകൾ ആരായണം, ചില വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാകാം- അനുരാഗ് ഠാക്കൂർ പറഞ്ഞു. കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയ്ഡുകൾ നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കേന്ദ്ര സർക്കാറിൽ നിന്ന് പ്രതികരണം ഉണ്ടായത്. അതേസമയം, റെയ്ഡിനെ കുറിച്ച് ആദായനികുതി വകുപ്പോ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ന് രാവിലെയാണ് ദൈനിക് ഭാസ്‌കർ പത്രത്തിന്റെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ദൈനിക് ഭാസ്കറിന്റെ ദില്ലി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലെ 30 ഓളം ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. 100 ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ദൈനിക് ഭാസ്കർ ഗ്രൂപ്പ് പ്രമോട്ടർമാരുടെ വീടുകളിലും റെയ്ഡ് നടന്നു. ദൈനിക് ഭാസ്കർ ഗ്രൂപ്പ് നികുതി വെട്ടിച്ചതായുള്ള ആരോപണത്തെ തുടർന്നാണ് റെയ്ഡ്. കൊവിഡുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിനെ വിമർശിച്ചതിലുള്ള പ്രതികാരമായാണ് റെയ്ഡെന്ന് ആരോപണമുണ്ട്. ദൈനിക് ഭാസ്കറിലെ റെയ്ഡിനെ പ്രതിപക്ഷ കക്ഷികൾ ആപലപിച്ചു.
ദൈനിക് ഭാസ്‌കർ കൊവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്തുണ്ടായ മരണത്തിന്റെ യഥാർത്ഥ കണക്കുകൾ പുറത്തുവിട്ടിരുന്നു. ആശുപത്രികളിലെ ഓക്സിൻ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പുറം ലോകത്തെ അറിയിച്ചത് ദൈനിക് ഭാസ്കറിലെ റിപ്പോർട്ടുകളായിരുന്നു. ഉത്തർ പ്രദേശിലും ബീഹാറിലും കൊവിഡ് ബാധിതരുടെ മൃതദേഹങ്ങൾ ഒഴുകി നടന്നതും, ഗംഗാ നദിക്കരയിൽ മണലിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതും ആദ്യമായി റിപ്പോർട്ട് ചെയ്തത് ദൈനിക് ഭാസ്കറാണ്.
റെയ്ഡ് ജനാധിപത്യത്തിന് നേരയുള്ള കടന്നു കയറ്റമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. റെയ്ഡ് അടിയന്തരാവസ്ഥയുടെ പുതിയ രൂപമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. മോദി സർക്കാർ മാധ്യങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു. കൊവിഡ് കാലത്തെ മോദി ഭരണകൂടം ദുരുപയോഗം ചെയ്തത് എങ്ങിനെയാണെന്ന് ദൈനിക് ഭാസ്‌കർ തുറന്നു കാട്ടിയതിന്റെ പേരിലാണ് ഈ റെയ്ഡെന്ന് അരുൺ ഷൂരി പ്രതികരിച്ചു.