പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു സ്ഥാനം ഏൽക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പങ്കെടുക്കും. ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം അറിയിച്ചത്. അമരീന്ദർ സിംഗിനോട് ചടങ്ങിൽ നിന്ന് വിട്ടു നിൽക്കരുതെന്ന് കോൺഗ്രസ് ഹൈക്കമാന്റ് നിർദ്ദേശിച്ചിരുന്നു. സിദ്ദുവിനോട് അമരീന്ദർ സിംഗ് എതിർപ്പ് തുടരുന്നതിൽ ഹൈക്കമാന്റ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പഞ്ചാബ് കോൺഗ്രസിന്റെ ചുമതലയുള്ള ഹരീഷ് റാവത്തും മുഖ്യമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുക്കും. നാളെ കോൺഗ്രസ് ഭവനിൽ വെച്ചാണ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക.
അടുത്തിടെ നിയമിതനായ വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാളായ കുൽജിത് സിംഗ് നാഗ്ര മുഖ്യമന്ത്രിയുടെ വസതിയിലെത്തി ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് കൈമാറിയിരുന്നു. സ്ഥാനാരോഹണ ചടങ്ങിന് മുന്നോടിയായി കോൺഗ്രസ് ഭവനിൽ ചായ സൽക്കാരം നടത്തുമെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രവീൻ തുക്രാൽ ട്വീറ്റ് ചെയ്തു. എംപിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും സൽക്കാരത്തിൽ പങ്കെടുക്കും.
പിസിസി അധ്യക്ഷനായി കഴിഞ്ഞ ഞായറാഴ്ചയാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡ് സിദ്ദുവിനെ നിശ്ചയിച്ചത്. അമരീന്ദർ സിങ്ങിന്റെ എതിർപ്പ് വകവെക്കാതെയാണ് ഹൈക്കമാന്റ് സിദ്ദുവിന് അനുകൂലമായി തീരുമാനം എടുത്തത്. സംഗത് സിംഗ് ഗില്‍സിയാന്‍, സുഖ്വിന്ദര്‍ സിംഗ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിംഗ് നഗ്ര എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്.
പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന് വലിയ തലവേദനായിരുന്നു. എന്നാല്‍ അമരീന്ദര്‍ സിംഗ്- സിദ്ദു പോര് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നിയമിച്ചത്.