ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട ആരംഭിക്കുന്നത് സായ്കോം മീരാഭായി ചാനുവെന്ന 4 അടി 11 ഇഞ്ചുകാരിയിലൂടെയാണ്. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ വെള്ളി മെഡല്‍ കൂടിയാണിത്.
1994 ഓഗസ്റ്റ് 8-ന് മണിപ്പൂരിലെ ഇംഫാലിലാണ് ചാനു ജനിച്ചത്. മീരാഭായിയുടെ കഴിവ് ചെറുപ്പത്തിലെ തിരിച്ചറിഞ്ഞ കുടുംബം അവള്‍ക്കൊപ്പം നിന്നു. സ്വതന്ത്ര ഇന്ത്യയിലെ ഒളിംപിക്സില്‍ വെള്ളി നേടുന്ന മൂന്നാമത്തെ താരമാണ് ചാനു. ഇതിന് മുന്‍പ് വെള്ളി നേടിയത് രാജ് വര്‍ദ്ധന്‍ സിംഗ് റാത്തോടും, പി. വി. സിന്ധു എന്നിവരാണ്.
കര്‍ണം മല്ലേശ്വരി ഭാരോദ്വഹനത്തില്‍ വെങ്കലമാണ് കരസ്ഥമാക്കിയതെങ്കില്‍, വെള്ളിയാണ് ചാനു സ്വന്തമാക്കിയത്. 48 കിലോഗ്രാം വിഭാഗത്തിൽ 2014 മുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്നു ചാനു. കോമൺവെൽത്ത് ഗെയിംസിൽ ലോക ചാമ്പ്യൻഷിപ്പും ഒന്നിലധികം മെഡലുകളും നേടിയിട്ടുണ്ട്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനമാണ് ചാനു കാഴ്ച്ച വെച്ചത്. അനാഹൈമിൽ 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയപ്പോൾ ചാനു ലോക ചാമ്പ്യനായിരുന്നു. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയുമാണ് ചാനു ഉയര്‍ത്തിയത്. 202 കിലോ ഉയര്‍ത്തിയാണ് ഒളിമ്പിക്സില്‍ ചരിത്രനേട്ടം കരസ്ഥമാക്കിയത്.
2014 ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 48 കിലോ ഭാരോദ്വഹനത്തിൽ ചാനു വെള്ളി മെഡൽ നേടിയിരുന്നു. ഗോൾഡ് കോസ്റ്റിൽ നടന്ന 2018 ലെ ഇവന്‍റില്‍ ഗെയിംസ് റെക്കോർഡ് തകർത്ത് സ്വര്‍ണം കരസ്ഥമാക്കി. 2017 ൽ അമേരിക്കയിലെ അനാഹൈമിൽ നടന്ന ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതായിരുന്നു ഇതുവരെയുള്ള ചാനുവിന്‍റെ മികച്ച റെക്കോര്‍ഡ്. മെഡല്‍ നേടിയുള്ള ജൈത്രയാത്രയില്‍ ചാനുവിന്‍റെ കിരീടത്തിലെ പൊന്‍ തൂവലാണ് ഒളിപിക്സ് വേദിയിലെ ഈ വെള്ളി മെഡല്‍. കായികരംഗത്തെ സമഗ്ര സംഭാവനകൾക്ക് രാജ്യം പത്മശ്രീയും, 2018 ല്‍ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാര്‍ഡും നല്‍കി ഈ ഇരുപത്തിയാറുകാരിയെ രാജ്യം ആദരിച്ചു.