തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ബിജെപി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലേക്കൊഴുക്കിയ കള്ളപ്പണത്തെകുറിച്ച് അന്വേഷണ സംഘം വിവരം നല്‍കിയിരിക്കുന്നത്. 40 കോടി രൂപയാണ് വിവിധ ജില്ലകളില്‍ വിതരണം ചെയ്യാനായി ധര്‍മ്മരാജന്‍ വഴി എത്തിച്ചത്. ഇതില്‍ 17 കോടി രൂപയും എത്തിയത് കര്‍ണ്ണാടകയില്‍ നിന്നാണ്. ഇടനിലക്കാര്‍ വഴി കോഴിക്കോട്ടുനിന്ന് 23 കോടി രൂപയും സമാഹരിച്ചുവെന്ന് കുറ്റപത്രം പറയുന്നു. മാര്‍ച്ച് 5 മുതല്‍ കൃത്യം ഒരുമാസക്കാലയളവിലാണ് വിവിധ ജില്ലാ കമ്മിറ്റികള്‍ക്കും ഘടകങ്ങള്‍ക്കുമായി ഈ പണത്തിന്റെ വിതരണം നടന്നത്.
മൂന്നു ഘട്ടങ്ങളിലായി ബിജെപിക്ക് കണക്കില്‍ പെടാത്ത പണം വന്നിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൊടകര സംഭവം പിടിയിലായ ദിവസം 6.3 കോടി രൂപ ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് ചാക്കുകളില്‍ കെട്ടി മിനി ലോറിയിലാണ് പണം തൃശൂര്‍ എത്തിച്ചത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് പണം വിവിധയിടങ്ങളില്‍ എത്തിക്കുന്ന ചുമതലയും നിര്‍വ്വഹിച്ചത് ധര്‍മ്മരാജന്‍ തന്നെയാണ് എന്ന് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നു.
തദ്ദേശതെരഞ്ഞെടുപ്പിലും 12 കോടിയോളം രൂപ കര്‍ണാടകയില്‍ നിന്ന് എത്തിച്ചിരുന്നു. സുരേന്ദ്രന്റെ രണ്ടാം മണ്ഡലമായ കോന്നിയില്‍ പണവിതരണം നടത്തിയതും ധര്‍മ്മരാജനാണ്. ഇക്കാര്യത്തിന് മൂന്നുതവണ ധര്‍മ്മരാജന്‍ കോന്നിയില്‍ എത്തിയിട്ടുണ്ട്. പണം കൈമാറിയത് ബിജെപി സംസ്ഥാന പ്രസിഡന്‍റിന്റെ നിര്‍ദ്ദേശ പ്രകാരം ചുമതലപ്പെടുത്തിയ വ്യക്തികള്‍ക്കായിരുന്നു. ധര്‍മ്മരാജന്റെ സഹോദരന്‍ ധനരാജന്‍ വഴി കൊണ്ടുവന്ന നാലര കോടിയോളം രൂപ സേലത്ത് വെച്ച് കവര്‍ച്ച ചെയ്യപ്പെട്ടതായും കുറ്റപത്രം പറയുന്നു.
കൊടകര വെച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ട ഉടനെ പ്രതി ധര്‍മ്മരാജന്‍ ആദ്യം വിളിച്ചത് കെ. സുരേന്ദ്രനെയായിരുന്നു എന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. മകന്‍ ഹരികൃഷ്ണന്‍റെ ഫോണിലാണ് സുരേന്ദ്രന്‍ സംസാരിച്ചത്. അതിനുമുന്‍പും ഈ ഫോണില്‍ നിന്ന് നിരവധി തവണ സുരേന്ദ്രന്‍ ധര്‍മ്മരാജനുമായി സംസാരിച്ചു എന്ന് കുറ്റപത്രം പറയുന്നുണ്ട്. കുറ്റപത്രത്തിലെ വിവരങ്ങള്‍ ബിജെപിക്കും സുരേന്ദ്രനും കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.