ചെറുപ്പക്കാരും കൊറോണ വൈറസില്‍ നിന്നും മുക്തരല്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകി. ലോകമാകെ ഭീതി പടർത്തുന്ന കോവിഡ്-19 പ്രായമായവരെയും അസുഖബാധിതരെയും മാത്രമേ കാര്യമായി ബാധിക്കൂ എന്ന തരത്തിലുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആ ധാരണ തെറ്റാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്‌റസ് അധാനോം പറഞ്ഞു. ലോകമെമ്പാടുമായി 11,000-ത്തില്‍ അധികം ആളുകള്‍ ഇതിനകം കൊവിഡ് വൈറസ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. 250,000 ത്തോളം പേര്‍ ചികിത്സയിലുമാണ്.
പല രാജ്യങ്ങളിലെയും ചെറുപ്പക്കാർ ആരോഗ്യ മുന്നറിയിപ്പുകളെ അവഗണിക്കുന്നു എന്ന റിപ്പോർട്ടിനെ തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ മേധാവിയുടെ പരാമർശം. കൊറോണ വൈറസ് കഴിഞ്ഞ ഡിസംബറില്‍ പൊട്ടിപ്പുറപ്പെടുന്നത് ചൈനയില്‍ നിന്നാണെങ്കിലും ഇപ്പോള്‍ യൂറോപ്പാണ് പ്രധാന പ്രഭവ കേന്ദ്രം. ഇറ്റലിയിലാണ് ഏറ്റവുംകൂടുതല്‍ ആളുകള്‍ മരണപ്പെട്ടത്. പ്രായമായവരെയാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിക്കുന്നത് എന്നു കരുതി ചെറുപ്പക്കാര്‍ക്ക് രോഗം പിടിപെടില്ല എന്ന് പറയാനാകില്ല. അന്‍പത് വയസിനു താഴെയുള്ള നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
'എനിക്ക് ചെറുപ്പക്കാരോട് ഒരു കാര്യം പറയാനുണ്ട്. നിങ്ങളാരും അദൃശ്യരല്ല. ഈ വൈറസ് നിങ്ങളെയും ആഴ്ചകളോളം ആശുപത്രിയിൽ കിടത്തുകയും മരണത്തിനുവരെ കാരണമാവുകയും ചെയ്യും. നിങ്ങൾക്ക് അസുഖം ബാധിച്ചില്ലെങ്കിലും നിങ്ങള്‍ എവിടെയൊക്കെ പോകുന്നു എന്നത് മറ്റൊരാളുടെ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ദൂരമാണ്'- ടെഡ്‌റസ് അധാനോം പറഞ്ഞു.