മുംബൈ: പെഗാസസ് ഉപയോഗിച്ച് ഇന്ത്യയില്‍നിന്നും വിവരങ്ങള്‍ ചോര്‍ത്തിയതില്‍ 60 ലധികം സ്ത്രീകളും ഇരയാക്കപ്പെട്ടെന്നു റിപ്പോര്‍ട്ട്. വീട്ടമ്മമാർ, അഭിഭാഷകർ, അധ്യാപകർ, പത്രപ്രവർത്തകർ, ശാസ്ത്രജ്ഞർ, സിവിൽ സർവീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാരുടെ സുഹൃത്തുക്കൾ എന്നിവരുടെയടക്കം ഫോണ്‍ വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്. ഇസ്രായേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്‌വെയറാണ് പെഗാസസ്.
ലോകമെമ്പാടുമുള്ള 50,000ലധികം ഫോണ്‍ വിവരങ്ങളാണ് പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതില്‍ കൂടുതല്‍ പണം നല്‍കുന്നുവെന്നും അന്തരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതോടൊപ്പം, സന്ദേശങ്ങൾ, ഫോട്ടോകൾ, ഇമെയിലുകൾ, എന്നിവക്ക് പുറമേ ഫോൺ കോളുകൾ റെക്കോര്‍ഡ് ചെയ്യുവാനും, സൂക്ഷിക്കുവാനും ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സാധിക്കും. അതിനാല്‍ ഒരു വ്യക്തിയുടെ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ക്ക് വരെ യാതൊരു സുരക്ഷിതത്വവും ഉണ്ടായിരിക്കില്ല.
ഡാറ്റാബേസിലെ നമ്പറുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ 37 ഫോണുകളെങ്കിലും പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ഇതിൽ പത്ത് പേര്‍ ഇന്ത്യക്കാരാണ്. അതിൽ രണ്ട് പേര്‍ സ്ത്രീകളാണ്. പെഗാസസ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ പൌരന്മാരെ നിരീക്ഷിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അഭിഭാഷക വൃന്ദാ ഭണ്ഡാരി പറഞ്ഞു. ഇത് യഥാർത്ഥത്തിൽ ശാരീരിക ലംഘനമാണെന്നും വൃന്ദാ കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയുടെ 2017 ലെ വിധി അനുസരിച്ച് അവകാശമെന്നത് മനസ്സിന്‍റെയും ശരീരത്തിന്‍റെയും കൂടിയാണന്ന് ഓര്‍ക്കണമെന്നും വൃന്ദാ ഭണ്ഡാരി പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ 16 മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്ത് വന്നത്. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഐഫോൺ, ആന്‍ഡ്രോയിഡ് ഫോണുകളിലെ സന്ദേശങ്ങൾ, ഫോട്ടോകൾ, ഇമെയിലുകൾ ചോർത്താനാകും. രഹസ്യമായി മൈക്രോഫോൺ ഉപയോഗിച്ച് ഫോൺ റിംഗ് ചെയ്യാത്തപ്പോൾ പോലും സംഭാഷണം ചോർത്താന്‍ സാധിക്കും. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.