ഇടിക്കൂട്ടില്‍ 'ഒരു പൂമ്പാറ്റയെപ്പോലെ പറന്നു നടന്ന്, ഒരു തേനീച്ചയെപ്പോലെ കുത്തിത്തിരിയുന്ന' ഇതിഹാസമായിരുന്നു ബോക്‌സിങ് ചക്രവർത്തി മുഹമ്മദ് അലി. 1960-ല്‍ നടന്ന റോം ഒളിംപിക്സിൽ ബോക്സിങ്ങിൽ സ്വർണം നേടുമ്പോള്‍ അദ്ദേഹത്തിനു പ്രായം 18 വയസ്സായിരുന്നു. അന്ന് അദ്ദേഹം 'കാഷ്യസ് ക്ലേ'യായിരുന്നു, ഇസ്ലാംമതം സ്വീകരിച്ചിരുന്നില്ല.
ഒളിമ്പിക്സ് കഴിഞ്ഞ് സ്വന്തം നാടായ യുഎസിൽ തിരിച്ചെത്തിയ അവൻ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ ആരോ വംശീയമായി അധിക്ഷേപിച്ചു. ആ വിളിയിൽ മനംനൊന്ത് കാഷ്യസ് ക്ലേ തനിക്കു ലഭിച്ച ഒളിംപിക് മെഡൽ ഒഹിയോ നദിയിലേക്കു വലിച്ചെറിഞ്ഞു.
വിയറ്റ്‌നാം യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന് 1964ൽ അദ്ദേഹം നേടിയ ലോകകിരീടം 67ൽ തിരിച്ചെടുക്കപ്പെട്ടിരുന്നു. മൂന്നു വർഷത്തിനുശേഷം അലി റിങ്ങിൽ മടങ്ങിയെത്തി. ഇടിക്കൂട്ടിലെ പുലികളായിരുന്ന ജോ ഫ്രെയ്‌സർ, ജോർജ് ഫോർമാൻ, ലിയോൺ സ്‌പിങ്ക്‌സ്, റോൺ ലൈലി, ബസ്‌റ്റർ മാത്തിസ്, ജോർജ് ചുവലോ, ഫ്ലോയിഡ് പാറ്റേഴ്‌സൻ, ബോബ് ഫോസ്‌റ്റർ തുടങ്ങിയവരെല്ലാം അലിയുടെ കൈക്കരുത്തിനുമുന്നില്‍ ബോധംകെട്ടുവീണു.
മുഹമ്മദ് അലിയുടെ ജീവചരിത്രം ‘ഗ്രേറ്റസ്‌റ്റ് ഓഫ് ഓൾ ടൈം’ വായിച്ചിരിക്കേണ്ട പുസ്‌തകമാണ്. ‘ദ് ഗ്രേറ്റസ്റ്റ്' ‘ദ് പീപ്പിൾസ് ചാംപ്യൻ’ തുടങ്ങിയ ഓമനപ്പേരുകളിൽ അറിപ്പെടുന്ന അലിയെയാണ് ബിബിസി നൂറ്റാണ്ടിന്റെ കായികതാരമായി തെരഞ്ഞെടുത്തത്. 'മത്സരം എത്ര വലുതായാലും, എതിരാളി എത്ര കരുത്തനായാലും ഞാന്‍തന്നെ ജയിക്കുമെന്ന് ഉള്ളം പറയുമായിരുന്നു' എന്നാണ് ഒരിക്കല്‍ അലി പറഞ്ഞത്. 'ഇടിക്കൂട്ടില്‍ ഞാൻ ഒരു പൂമ്പാറ്റയെപ്പോലെ പറന്നു നടക്കും, ഒരു തേനീച്ചയെപ്പോലെ കുത്തും...' എന്ന അലിയുടെ വാക്കുകള്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.