കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട്, 'സാക്ഷികളില്‍ ചിലര്‍ പ്രതിസ്ഥാനത്തേക്ക് വന്നേക്കാം' എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയമസഭാ പ്രസ്താവന ബിജെപിയേയും സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനടക്കമുള്ള നേതാക്കളേയും ഉള്ളുപൊള്ളിച്ചിട്ടുണ്ട്. കേസില്‍ ബിജെപി നേതാക്കളാരും പ്രതികളാകില്ല എന്ന മാധ്യമ വാര്‍ത്തയില്‍ ഉള്ളുതണുത്ത ബിജെപിയിലെ സുരേന്ദ്ര വിഭാഗത്തിന് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. 21 പേരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും 206 പേരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും പറഞ്ഞ മുഖ്യമന്ത്രി കൊടകര കള്ളപ്പണം ബിജെപി തെരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ചതാണ് എന്നും തന്‍റെ പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിള്‍ അന്വേഷണസംഘം ലിസ്റ്റു ചെയ്ത 206 സാക്ഷികളില്‍ ഒരാളാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. അതുകൊണ്ടുതന്നെ സാക്ഷിപ്പട്ടികയില്‍ നിന്ന് പ്രതിപ്പട്ടികയിലേക്ക് സുരേന്ദ്രന് സ്ഥാനം കയറ്റം കിട്ടുമോ എന്ന സംശയമാണ് ആഭ്യന്തര വകുപ്പിന്റെ ചുമതയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ ബലപ്പെട്ടത്.
തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് 100 കണക്കിന് കൊടിരൂപ ബിജെപി കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട് എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ഇപ്പോള്‍ 52 കോടി രൂപയുടെ കണക്ക് കൊടകര കള്ളപ്പണക്കേസ് അന്വേഷിക്കുന്ന പൊലിസ് സംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ 40 കോടി രൂപയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ ജില്ലകളില്‍ വിതരണം ചെയ്യാനായി ധര്‍മ്മരാജന്‍ വഴി എത്തിച്ചത്. ഇതില്‍ 17 കോടി രൂപയും എത്തിയത് കര്‍ണ്ണാടകയില്‍ നിന്നാണ്. ഇടനിലക്കാര്‍ വഴി കോഴിക്കോട്ടുനിന്ന് 23 കോടി രൂപ സമാഹരിച്ചുവെന്ന് കുറ്റപത്രം പറയുന്നു. മാര്‍ച്ച് 5 മുതല്‍ കൃത്യം ഒരുമാസക്കാലയളവിലാണ് വിവിധ ജില്ലാ കമ്മിറ്റികള്‍ക്കും ഘടകങ്ങള്‍ക്കുമായി ഈ പണത്തിന്റെ വിതരണം നടന്നത്. മൂന്നു ഘട്ടങ്ങളിലായി ബിജെപിക്ക് കൊടകര കള്ളപ്പണം പിടിയിലായ ദിവസം 6.3 കോടി രൂപ ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് ചാക്കുകളില്‍ കെട്ടി മിനിലോറിയിലാണ് പണം തൃശൂര്‍ എത്തിച്ചത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് പണം വിവിധയിടങ്ങളില്‍ എത്തിക്കുന്ന ചുമതലയും നിര്‍വ്വഹിച്ചത് ധര്‍മ്മരാജന്‍ തന്നെയാണ് എന്ന് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇത് ഒരു തുടര്‍ച്ചയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പിലും 12 കോടിയോളം രൂപ കര്‍ണാടകയില്‍ നിന്ന് എത്തിച്ചിരുന്നു. സുരേന്ദ്രന്റെ രണ്ടാം മണ്ഡലമായ കോന്നിയില്‍ പണവിതരണം നടത്തിയതും ധര്‍മ്മരാജനാണ്. ഇക്കാര്യത്തിന് മൂന്നുതവണ ധര്‍മ്മരാജന്‍ കോന്നിയില്‍ എത്തിയിട്ടുണ്ട്. പണം കൈമാറിയത് ബിജെപി സംസ്ഥാന പ്രസിഡന്‍റിന്റെ നിര്‍ദ്ദേശ പ്രകാരം ചുമതലപ്പെടുത്തിയ വ്യക്തികള്‍ക്കായിരുന്നു. ധര്‍മ്മരാജന്റെ സഹോദരന്‍ ധനരാജന്‍ വഴി കൊണ്ടുവന്ന നാലര കോടിയോളം രൂപ സേലത്ത് വെച്ച് കവര്‍ച്ച ചെയ്യപ്പെട്ടതായും കുറ്റപത്രം പറയുന്നു. കൊടകര വെച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ട ഉടനെ പ്രതി ധര്‍മ്മരാജന്‍ ആദ്യം വിളിച്ചത് കെ. സുരേന്ദ്രനെയായിരുന്നു എന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. മകന്‍ ഹരികൃഷ്ണന്‍റെ ഫോണിലാണ് സുരേന്ദ്രന്‍ സംസാരിച്ചത്. അതിനുമുന്‍പും ഈ ഫോണില്‍ നിന്ന് നിരവധി തവണ സുരേന്ദ്രന്‍ ധര്‍മ്മരാജനുമായി സംസാരിച്ചു എന്ന് കുറ്റപത്രം പറയുന്നുണ്ട്.
കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ കെ സുരേന്ദ്രനടക്കമുള്ളവര്‍ക്ക് കേസില്‍ നിന്ന് അത്രയെളുപ്പം രക്ഷപ്പെടാനാവില്ല എന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുള്ള സുരേന്ദ്രന്‍ വിഭാഗം ഭയപ്പെടുന്നത്. സാക്ഷിപ്പട്ടിയില്‍ നിന്ന് പ്രതിപ്പട്ടികയിലേക്ക് എടുത്തെറിയപ്പെട്ടാല്‍ ഇപ്പോള്‍ കൂടെയുള്ളവരും പാര്‍ട്ടിയും കൂടെ നില്‍ക്കുമോ എന്ന ഭയവും ഇവര്‍ക്കുണ്ട്. തുടക്കത്തില്‍ തെളിവുകള്‍ പ്രബലപ്പെടുന്നതിനു മുന്‍പ് സുരേന്ദ്രനോട് വിയോജിപ്പുള്ള പി. കെ. കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരെയെല്ലാം മുന്‍ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ രംഗത്തിറക്കാന്‍ പറ്റിയിരുന്നു. വിഷയം രാഷ്ട്രീയമായി നേരിടാനുറച്ച് പിണറായിക്കെതിരെ ആഞ്ഞടിക്കാനും സാധിച്ചിരുന്നു. എന്നാല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരത്തിനിറങ്ങാന്‍ സി കെ ജാനുവിന് പണം നല്‍കുന്നത്തിന്റെ ഭാഗമായി സുരേന്ദ്രന്‍ നടത്തിയെന്ന് ആരോപിച്ച് ആര്‍ ജെ പി ട്രഷറര്‍ പ്രസീതാ അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയില്‍ പി. കെ. കൃഷ്ണദാസിനെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ ആ വിഭാഗത്തെ വീണ്ടും അകറ്റിയിട്ടുണ്ട്. ഇതെല്ലാം പുറത്തുനിന്നെന്നപോലെ പാര്‍ട്ടിക്കകത്തുനിന്നും തനിക്കെതിരെ കുരിക്ക് മുറുകുന്നതിന്റെ സൂചനയായി സുരേന്ദ്രന്‍ തിരിച്ചറിയുന്നുണ്ട്. മുതിര്‍ന്ന നേതാക്കളായ സി കെ പത്മനാഭന്‍, പി പി മുകുന്ദന്‍, ഒ രാജഗോപാല്‍ തുടങ്ങിയവര്‍ ഇരട്ട മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വമുള്‍പ്പെടെ സുരേന്ദ്രന്റെ പല നയ പരിപാടികള്‍ക്കും നേരത്തെതന്നെ എതിരായിരുന്നു. കൊടകര വിഷയം ഉയര്‍ന്നുവന്നപ്പോള്‍ 'ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും' എന്ന സി കെ പത്മനാഭന്‍റെ അതിന്റെ മൂര്‍ത്തമായ പ്രതിഫലനമാണ്.
കൊടകര കേസില്‍ മകന്‍ ഹരികൃഷ്ണന്‍ ധര്‍മ്മരാജനുമായി സംസാരിച്ചതും കെ സുരേന്ദ്രന് സ്വയം ഏറ്റെടുക്കേണ്ടിവരും. അല്ലാത്തപക്ഷം മകന്‍ കേസില്‍ ഉള്‍പ്പെടുമെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ചുരുക്കത്തില്‍ അധ്യക്ഷപദവിയേറ്റെടുത്തത് മുതല്‍ മറുപക്ഷത്തായ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളേയും പൊലിസ് അന്വേഷണത്തെയും ഒരുമിച്ച് നേരിടുക എന്ന ദുര്‍വിധിയാണ് കെ സുരേന്ദ്രനെ അലട്ടുന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങളുടെ അന്വേഷണം കേരള പോലീസിന്റെ പരിധിയില്‍ വരില്ല എന്ന ആശ്വാസത്തില്‍ നിന്നിരുന്ന കെ സുരേന്ദ്രനും കൂട്ടരും മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗത്തോടെ വെട്ടിലായിരിക്കുകയാണ്. സംഭവത്തില്‍ ബിജെപിയുമായി ഒത്തുകളിക്കുന്നു എന്ന ആരോപണം ഇതിനകം തന്നെ യു ഡി എഫ് ഉയര്‍ത്തിയതിനാല്‍ കൊടകര കേസില്‍ യാതൊരുവിധ അവധാനതയും കാണിക്കേണ്ടതില്ല എന്ന നിലപാട് സിപിഎം സ്വീകരിക്കുന്നതിന്റെ തെളിവായാണ് ബിജെപി മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസ്താവനയെ കാണുന്നത്. അത് തന്നെയാണ് കെ സുരേന്ദ്രനെയും കേസില്‍ എന്തെകിലും തരത്തില്‍ ഉള്‍പ്പെട്ട ബിജെപി നേതാക്കളെയും ഭയപ്പെടുത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക