തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധി വന്നതിനുപിന്നാലെ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. താന്‍ രാജി വയ്ക്കില്ലെന്നും വിചാരണക്കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതി കേസിന്റെ മറ്റു ഭാഗങ്ങളിലേക്ക് കടന്നില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. സുപ്രീംകോടതി വിധിയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയില്‍ നടന്ന കയ്യാങ്കളിയില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളും വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വിധി. കേസുകള്‍ പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്. നിയമസഭയില്‍ നടന്ന കയ്യങ്കളിക്ക് മാപ്പില്ല. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാന്‍ കഴിയില്ല. കേസില്‍ ഉള്‍പെട്ടവരെല്ലാം വിചാരണ നേരിടണം. നിയമസഭാ അംഗം എന്ന പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്നും കോടതി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസ് പിൻവലിക്കുന്നത് ക്രിമിനൽ നിയമത്തിൽ നിന്ന് പ്രതികൾക്ക് ഇളവു നൽകാൻ ഇട വരുത്തുമെന്നും, സംസ്ഥാന നിയമസഭയിൽ പൊതുജനം അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും കോടതി നിരീക്ഷിച്ചു. മന്ത്രി വി. ശിവന്‍കുട്ടി, കെ. ടി. ജലീല്‍, ഇ. പി. ജയരാജൻ, കെ. കുഞ്ഞഹമ്മദ്, സി. കെ. സദാശിവൻ, കെ. അജിത്ത് എന്നിവരാണ് വിചാരണ നേരിടേണ്ടത്.