മലപ്പുറം: നിയമസഭാ കയ്യാങ്കളിക്കേസില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ. ടി ജലീല്‍. യുഡിഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തില്‍ നിയമസഭയ്ക്കകത്ത് പ്രക്ഷുബ്ദമായ ചില രംഗങ്ങള്‍ അരങ്ങേറി. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയില്‍ കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധി വന്നിരിക്കുകയാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. വിചാരണ നടക്കട്ടെ. പറയാനുളളത് ബന്ധപ്പെട്ട കോടതിയെ അറിയിക്കും എന്ന് കെ. ടി. ജലീല്‍ പറഞ്ഞു. കട്ടതിനോ കവര്‍ന്നതിനോ അല്ല യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസ് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നിയമസഭയില്‍ നടന്ന കയ്യാങ്കളിയില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളും വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വിധി. കേസുകള്‍ പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്.
നിയമസഭയില്‍ നടന്ന കയ്യങ്കളിക്ക് മാപ്പില്ല. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാന്‍ കഴിയില്ല. കേസില്‍ ഉള്‍പെട്ടവരെല്ലാം വിചാരണ നേരിടണം. നിയമസഭാ അംഗം എന്ന പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്നും കോടതി പറഞ്ഞു. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും കോടതി നിരീക്ഷിച്ചു. മന്ത്രി വി. ശിവന്‍കുട്ടി, കെ. ടി. ജലീല്‍, ഇ. പി. ജയരാജൻ, കെ. കുഞ്ഞഹമ്മദ്, സി. കെ. സദാശിവൻ, കെ. അജിത്ത് എന്നിവരാണ് വിചാരണ നേരിടേണ്ടത്.