പനാജി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായ സംഭവത്തിലെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. താനും 14 വയസുള്ള മകളുടെ പിതാവാണെന്നും വാര്‍ത്ത ഏറെ വേദനിപ്പിച്ച സാഹചര്യത്തിലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പെണ്‍കുട്ടികള്‍ രാത്രി ബീച്ചിലേക്ക് പോയതെന്തിനാണ് എന്നാണ് പ്രമോദ് സാവന്ത് നിയമസഭയില്‍ ചോദിച്ചത്.
ഉത്തരവാദിത്വപ്പെട്ട ഒരാള്‍ എന്ന നിലയിലും 14 വയസുള്ള മകളുടെ പിതാവ് എന്ന നിലയിലും വാര്‍ത്തകേട്ട് താന്‍ വല്ലാതെ വേദനിക്കുകയും അസ്വസ്ഥനാവുകയും ചെയ്തു. ഒരു ഘട്ടത്തിലും നിയമം സ്ത്രീകള്‍ക്ക് നല്‍കുന്ന സുരക്ഷ നിഷേധിക്കാൻ താന്‍ ശ്രമിച്ചിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തിൽ ഗോവ പോലീസ് മുന്‍പന്തിയിലാണ്. പോലീസ് വേഗത്തില്‍ ഇടപെട്ടതിനാല്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു. കുറ്റവാളികൾക്ക് നിയമപ്രകാരം ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കും. പൌരന്‍മാരുടെ സുരക്ഷക്ക് എല്ലായിപ്പോഴും മുന്‍ഗണനയുണ്ടെന്നും പ്രമോദ് സാവന്ത് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂലൈ 24-നാണ് പതിനാലുവയസുളള രണ്ട് പെണ്‍കുട്ടികള്‍ ഗോവയിലെ കോള്‍വ ബീച്ചില്‍ വച്ച് ബലാത്സംഗത്തിനിരകളായത്. പത്ത് കുട്ടികള്‍ രാത്രി ബീച്ചില്‍ ഒരു പാര്‍ട്ടിക്ക് പോയി. അവരില്‍ ആറുപേര്‍ തിരികെ വീടുകളിലേക്ക് മടങ്ങി. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ബീച്ചില്‍ തുടര്‍ന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ രാത്രി ബീച്ചില്‍ ചിലവഴിക്കുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ അത്മപരിശോധന നടത്തണം. ഇക്കാര്യങ്ങളെല്ലാം മാതാപിതാക്കളാണ് ശ്രദ്ധിക്കേണ്ടത്. മക്കള്‍ അത് അനുസരിക്കാതെ പോയിട്ട് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ എല്ലാ ഉത്തരവാദിത്വവും പൊലീസിന്റെയും സര്‍ക്കാരിന്റെയും ചുമലിലിടാന്‍ സാധിക്കില്ല എന്നായിരുന്നു പ്രമോദ് സാവന്ത് പറഞ്ഞത്.