കൊടുങ്ങല്ലൂർ സ്വദേശികളായ ബിജെപി പ്രവർത്തകർ കള്ളനോട്ടുമായി മൂന്നാം തവണയും പിടിയിലായ സംഭവത്തിൽ രൂക്ഷവിമർശനവുമായി മുൻ എംഎൽഎ വി.ടി. ബൽറാം.രാജ്യദ്രോഹമായി കണക്കാക്കാവുന്ന ഒരു ക്രിമിനൽ കേസിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെടുക, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പണി തന്നെ ചെയ്യുക, വീണ്ടും പിടിക്കപ്പെടുക, വീണ്ടും ജാമ്യത്തിലിറങ്ങി വേറെ സ്ഥലത്ത് അതേ പണി ചെയ്യുക, വീണ്ടും പിടിക്കപ്പെടുക. ഇതിങ്ങനെ പരമ്പരയായി തുടരുക. എന്താണ് കേരളത്തില്‍ നടക്കുന്നതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ഡ്യൂപ്ലിക്കേറ്റ് ബ്രദേര്‍സ് എന്നറിയപ്പെടുന്ന രാകേഷും രാജീവും 2017-ല്‍ കൊടുങ്ങല്ലൂര്‍ കള്ളനോട്ടടി കേസില്‍ അറസ്റ്റിലായത്തിനുശേഷം ജാമ്യത്തിലിറങ്ങി വീണ്ടും കള്ളനോട്ടടി ആരംഭിക്കുകയായിരുന്നു. 2019-ല്‍ 52 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് രണ്ടാംതവണ അറസ്റ്റിലാകുന്നത്. അപ്പോഴേക്ക് പ്രതികള്‍ തങ്ങളുടെ കേന്ദ്രം വടക്കേ മലബാറിലേക്ക് മാറ്റിയിരുന്നു. രണ്ടാമത്തെ കേസില്‍ ജാമ്യത്തിലിറങ്ങിയ ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ് പക്ഷേ കള്ളനോട്ടടി ഉപേക്ഷിക്കാന്‍ തയാറായില്ല. അവര്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നു. കോയമ്പത്തൂര്‍ കേന്ദ്രമാക്കി വീണ്ടും കള്ളനോട്ടടി തുടങ്ങിയ ഇവര്‍ കേരളത്തിലടക്കം ബിസിനസ് വിപുലപ്പെടുത്തിയ സന്ദര്‍ഭത്തിലാണ് ഇപ്പോള്‍ പിടിയിലായത്.
കഴിഞ്ഞ മാസം ഒരു ഇടനിലക്കാരനെ പിടികൂടിയതോടെയാണ് ഇവരെക്കുറിച്ചുള്ള വിവരം പൊലീസിനു ലഭിക്കുന്നത്. ഒരു ലക്ഷം രൂപക്ക് മൂന്നുലക്ഷം രൂപയുടെ വ്യാജ കറന്‍സി എന്ന വ്യവസ്ഥയില്‍ കച്ചവടം പൊടിപൊടിക്കുന്നതിനിടെ കരൂപ്പടന്നയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായ ജിത്തു എന്ന വട്ടിപ്പലിശക്കാരനിലൂടെയാണ് പോലിസ് ബാംഗ്ലൂരിലെ ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സിന്റെ താവളം കണ്ടെത്തിയത്. ജിത്തു മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വട്ടിപ്പലിശക്ക് പണം നല്കുന്നയാളാണ്. ഇയാള്‍ ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നത് വ്യാജ നോട്ടുകളായിരുന്നു എന്ന് പൊലിസ് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബല്‍റാം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇതെന്തൊക്കെയാണ് കേരളത്തിൽ സംഭവിക്കുന്നത്!
രാജ്യദ്രോഹമായി കണക്കാക്കാവുന്ന ഒരു ക്രിമിനൽ കേസിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെടുക, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പണി തന്നെ ചെയ്യുക, വീണ്ടും പിടിക്കപ്പെടുക, വീണ്ടും ജാമ്യത്തിലിറങ്ങി വേറെ സ്ഥലത്ത് അതേ പണി ചെയ്യുക, വീണ്ടും പിടിക്കപ്പെടുക. ഇതിങ്ങനെ പരമ്പരയായി തുടരുക!
നമ്മുടെ പോലീസിന് ഇൻ്റലിജൻസ് സംവിധാനങ്ങളൊന്നും നിലവിലില്ലേ? കൃത്യമായ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ ജാമ്യത്തിലിറങ്ങിയാലും ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയാലും പിന്നീടയാൾ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് നിരീക്ഷിക്കാൻ പോലീസിന് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? അതോ കേന്ദ്ര ഭരണകക്ഷിയുടെ പിന്തുണയുള്ളയാളായതുകൊണ്ട് സംസ്ഥാന പോലീസും കണ്ണടക്കുന്നതാണോ?
സ്കൂൾ വിദ്യാർത്ഥികളെപ്പോലും "വർഷങ്ങളായി തുടർച്ചയായി നിരീക്ഷിച്ച്" അവർക്ക് മേൽ മാവോവാദി പട്ടവും യുഎപിഎ യുമൊക്കെ ചാർത്തിക്കൊടുക്കുന്ന കേരള പോലീസ് ഇതുപോലുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെയും ആ 'ജാഗ്രത' കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക