ടോക്കിയോ: ഇന്ത്യയുടെ മെഡല്‍ പ്രതിക്ഷയായ ബാഡ്മിന്‍റണ്‍ താരം പി വി സിന്ധു സെമിയില്‍. സെമി ക്വാട്ടറില്‍ ജപ്പാന്‍റെ അകാനെ യാമഗുച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴ്പ്പെടുത്തിയാണ് സെമിയില്‍ പ്രവേശിച്ചത്. 21-13, 22-20 സ്‌കോറിനാണ് ജപ്പാന്‍റെ താരത്തെ സിന്ധു പരാജയപ്പെടുത്തിയത്. വനിതാ വിഭാഗം സിംഗിള്‍സില്‍ രണ്ടാം തവണയാണ് സിന്ധു സെമിയില്‍ എത്തുന്നത്. ഈ വിജയത്തോടെ രണ്ട് തവണ ഒളിമ്പിക്‌സിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമായി സിന്ധു. ശനിയാഴ്ച തായ് സൂ യിങ്ങും രാചനോകും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് സിന്ധു സെമിയില്‍ നേരിടേണ്ടത്. സെമി നാളെ ഉച്ചക്ക് ശേഷമാണ് നടക്കുക.
അതേസമയം, വനിതകളുടെ 69 കിലോ വിഭാഗം ബോക്‌സിംഗില്‍ ചൈനീസ് തായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒളിംപിക്‌സില്‍ വനിതകളുടെ അമ്പെയ്‌ത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ഇന്ത്യയുടെ ദീപിക കുമാരി പുറത്തായി. ക്വാര്‍ട്ടറില്‍ തെക്കന്‍ കൊറിയയുടെ ആന്‍ സാനിനോട് തോറ്റു. അമ്പെയ്‌ത്തില്‍ ഇനി അതാനു ദാസിന്‍റെ മത്സരം മാത്രമാണ് ഇന്ത്യന്‍ താരങ്ങളില്‍ അവശേഷിക്കുന്നത്. ഇന്നലെ ഒളിംപിക്സ് വനിതാ ബോക്‌സിങ്ങിലെ 48-51 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം പ്രീക്വാര്‍ട്ടറില്‍ പുറത്തായി. കൊളംബിയന്‍ താരം ഇൻഗ്രിറ്റ് വലൻസിയയോടാണ് മേരി കോം പരാജയപ്പെട്ടത്. ആദ്യ റൗണ്ടില്‍ വലന്‍സിയാണ് ലീഡ് നേടിയത്. എന്നാല്‍ രണ്ടാം റൗണ്ടില്‍ മേരി കോം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുടര്‍ന്നുള്ള മത്സരത്തില്‍ വിജയം വലന്‍സില സ്വന്തമാക്കി. ഇരുവരും തമ്മിൽ മൂന്നാം തവണയാണ് റിങ്ങിൽ ഏറ്റുമുട്ടുന്നത്. ആദ്യ രണ്ടു തവണയും ജയം മേരിക്കൊപ്പമായിരുന്നു.