പഴവിപണിയിലെ മിന്നും താരമാണ് റംബൂട്ടാന്‍. കേരളത്തിലെ വഴിയോരങ്ങളിലെല്ലാം റംബൂട്ടാന്‍ വില്‍പ്പനക്കാരുടെ തിരക്കാണ്. മലായ് ദ്വീപസമൂഹങ്ങൾ ജന്മദേശമായ ഈ ഫലത്തിന് 'രോമനിബിഡം' എന്നർത്ഥം വരുന്ന 'റമ്പൂട്ട്' എന്ന മലായ് വാക്കിൽ നിന്നാണ് പേര് ലഭിച്ചത്. റമ്പുട്ടാന്റെ പുറന്തോടിൽ സമൃദ്ധമായ നാരുകൾ കാണപ്പെടുന്നതാണ് കാരണം. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്. ഏഴുവർഷം പ്രായമായ മരങ്ങളാണ് കായ്‌ച്ച് തുടങ്ങുന്നത്. 'പഴങ്ങളിലെ രാജകുമാരി' എന്നും 'ദേവതകളുടെ ഭക്ഷണം' എന്നും വിശേഷിക്കപ്പെടുന്ന റംബുട്ടാൻ സ്വാദിഷ്ഠവും പോഷകസമ്പുഷ്ടവുമാണ്.
നൂറുഗ്രാം റംബൂട്ടാനിൽ 40 മില്ലിഗ്രാം വൈറ്റമിൻ സി അടങ്ങിയുട്ടുണ്ട്. റംബൂട്ടാൻ സ്ഥിരമായി കഴിച്ചാൽ പനി, ജലദോഷം എന്നിവ വരാതെ തടയാം. ചർമസൗന്ദര്യം സംരക്ഷിക്കാനും ശരീരത്തിൽനിന്നു വിഷാംശങ്ങൾ നീക്കം ചെയ്യാനും ഇതു സഹായിക്കുന്നു. കോപ്പർ അടങ്ങിയ പഴമാണ് റംബൂട്ടാൻ. എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വർധിപ്പിക്കാനും അനീമിയയും മുടികൊഴിച്ചിലും തടയാനും നല്ലതാണ്. റംബൂട്ടാൻ പഴം പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും ഗുണകരം.
മൂന്ന് തരത്തിലുള്ള റംബൂട്ടാനാണ് കേരളത്തിൽ സുലഭമായി ലഭിക്കുന്നത്. മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളിൽ ലഭ്യമായ റംബൂട്ടാന്റെ വൃക്ഷത്തിലോ ഇലകളിലോ വ്യത്യാസം ഇല്ല. മറ്റുള്ളവയെ അപേക്ഷിച്ച് മധുരവും സ്വാദും കൂടുതലുള്ളതിനാൽ ചുവന്ന റംബൂട്ടാനോടാണ് ആളുകൾക്ക് പ്രിയം. പരിയാരം മേഖലയിൽ റംബൂട്ടാൻ വാണിജ്യാടിസ്ഥാനത്തിൽ നട്ടുവളർത്താൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റംബൂട്ടാൻ ഉൽപാദിപ്പിക്കുന്ന മേഖലയാണിത്. പണം കൊയ്യാവുന്ന കാർഷികമേഖലയാണെന്ന് മനസ്സിലാക്കിയതോടെ റബറും ജാതിയും വെട്ടിനിരത്തി കർഷകർ റംബൂട്ടാൻ തൈകൾ വെച്ചുപിടിപ്പിക്കാന്‍ തുടങ്ങിയിരുന്നു.
എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷത്തേയും റംബൂട്ടാൻ കാലം പരിയാരത്തെ കർഷകർക്ക് കണ്ണീർ മഴയുടേതായി. വിപണി ലഭിക്കാതെ വന്നതോടെ വിലകുത്താനെ കുറഞ്ഞു. പല കര്‍ഷകരും നഷ്ടത്തിലായി. ഈ വര്‍ഷം വിപണി അല്പം ചാലിച്ചു തുടങ്ങിയിട്ടുണ്ട്. 240 രൂപമുതല്‍ വിലയുള്ള വ്യത്യസ്ത ഇനം റംബൂട്ടാന്‍ വിപണിയില്‍ ലഭ്യമാണ്.