ഡല്‍ഹി: പ്രധാനമന്ത്രിയുടെ ഉപദേശകന്‍ അമര്‍ജീത് സിന്‍ഹ രാജിവെച്ചു. ബിഹാർ കേഡറ്റിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനാണ് സിൻഹ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകനായി അദ്ദേഹം നിയമിതനായത്. എന്നാല്‍ സിന്‍ഹയുടെ രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഈ വർഷം രാജ്യത്തെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള രണ്ടാമത്തെ രാജിയാണ്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ സിൻഹ മാർച്ച് ആദ്യം രാജിവെച്ചിരുന്നു.
ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയായിരുന്ന സിൻഹ വിരമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി അമര്‍ജിത് സിന്‍ഹ നിയമിതനാകുന്നത്. മറ്റൊരു ഉദ്യോഗസ്ഥനായ ഭാസ്കർ ഖുൽബെക്കൊപ്പമായിരുന്നു സിൻഹയുടെ നിയമനം. അമര്‍ജീത് സിന്‍ഹ വിദ്യാഭ്യാസ മേഖലയിലും പഞ്ചായത്തീരാജ് മന്ത്രാലയത്തിലും സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, സർവ ശിക്ഷാ അഭിയാൻ തുടങ്ങിയ പദ്ധതികളിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ ഉദ്യോഗസ്ഥരുടെ പരിശീലകനായും അമര്‍ജീത് സിന്‍ഹ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക