കൊച്ചി: യാത്രക്കാര്‍ക്ക് വായിക്കാന്‍ കഴിയുന്ന ടിക്കറ്റുകള്‍ നല്‍കണമെന്ന് കെ.എസ്.ആർ.ടി.സിക്ക് ഉപഭോക്തൃ കമ്മീഷന്‍ നിർദേശം നല്‍കി. എറണാകുളം ആലുവ സ്വദേശി നല്‍കിയ പരാതിയിലാണ് കോടതി നിര്‍ദേശം. ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാന്‍ സാധികാതെ വന്നതിലാണ് അഡ്വ. റസല്‍ ജോയ് പരാതി നല്‍കിയത്.
ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്നതിനായി കെ.എസ്.ആർ.ടി.സി യുടെ വോൾവോ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ബസ് നേരത്തെ പുറപ്പെട്ടതിനാൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല എന്നതായിരുന്നു റസല്‍ ജോയിയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ബി. ബിനു, വി. രാമചന്ദ്രൻ, ശ്രീദേവി ടി.എൻ എന്നിവർ ഉള്‍പ്പെട്ട കോടതി പരാതി കേട്ടത്. എന്നാല്‍ ബസ് കൃത്യസമയത്ത് തന്നെയാണ് പുറപ്പെട്ടതെന്ന് കെ.എസ്.ആർ.ടി.സിയും കമ്മീഷന് മുന്‍പാകെ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹര്‍ജി ഫയല്‍ ചെയ്തപ്പോള്‍ കെ.എസ്.ആർ.ടി.സി നല്‍കിയ ടിക്കറ്റ് വായിക്കാന്‍ സാധിക്കുമായിരുന്നില്ല. ഗുണനിലവാരമില്ലാത്ത ടിക്കറ്റുകള്‍ നല്‍കിയത് സേവനത്തിലെ വീഴ്ച്ചയാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഗുണനിലവാരമുള്ള പേപ്പറില്‍ നിലവാരമുള്ള മഷി ഉപയോഗിച്ച് ടിക്കറ്റുകള്‍ ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. ഉപഭോക്താവിന് ഏതെങ്കിലും രീതിയില്‍ പരാതിയുണ്ടെങ്കില്‍ അധികാരികള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ ഈ തെളിവാണ് ഉപയോഗിക്കുക. അതിനാല്‍ സംസ്ഥാനത്തെ എല്ലാ സർക്കാർ, പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളും ഉപഭോക്താവിന് ഗുണനിലവാരമുള്ള പേപ്പറിൽ നിലവാരമുള്ള മഷി ഉപയോഗിച്ച് പ്രിന്‍റ് ചെയ്ത വ്യക്തവും വായിക്കാൻ കഴിയുന്നതുമായ ബില്ലുകൾ നൽകണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.