അസം-മിസോറം അതിര്‍ത്തി തര്‍ക്കത്തിലുണ്ടായ കേസുകള്‍ മിസോറാം പിന്‍വലിച്ചു. കൂടുതല്‍ കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ണയ ചര്‍ച്ച വ്യാഴാഴ്ചയാണ് നടക്കുക. മിസോറാം മുഖ്യമന്ത്രി സോറാംതാംഗയുമായി വ്യക്തിപരമായ ഏറെ അടുപ്പം പുലര്‍ത്തുന്ന അസം കൃഷി മന്ത്രി അതുല്‍ ബോറയെയാണ് ചര്‍ച്ചക്ക് നിയോഗിച്ചത്. ഇത് പ്രശ്നം പരിഹരിക്കുവാന്‍ അസം ആഗ്രഹിക്കുന്നതിന്‍റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. വ്യാഴാഴ്ച ഐസ്വോളില്‍ നടക്കുന്ന ചര്‍ച്ചയില്‍ അസമിനെ പ്രതിനിധീകരിച്ച് നഗരവികസനമന്ത്രി അശോക് സിംഗാളും പങ്കെടുക്കും.
അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കുകയുള്ളു. മിസ്സോറാം മുഖ്യമന്ത്രിയുമായി താൻ സംസാരിച്ചിരുന്നു. അതിർത്തി പ്രശ്നം സൗഹർദപരമായി പരിഹരിക്കാമെന്ന് മിസോറാം മുഖ്യമന്ത്രി സൊറാംന്തങ്ക ഉറപ്പ് നല്‍കിയെന്നും ഹിമന്ത ബിശ്വ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച അസം - മിസ്സോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർ വെടിയേറ്റു മരിച്ചിരുന്നു. ഇതിനെതിരെയാണ് ഹിമാന്ത ബിശ്വ ശര്‍മ്മ, അസം ഐജി, ഡിഐജി തുടങ്ങി ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും മിസോറാം കേസെടുത്തത്. പേരറിയാത്ത ഇരുന്നൂറ് പൊലീസുകാരും പ്രതിസ്ഥാനത്തുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വര്‍ഷങ്ങളായി അസം മിസോറാം അതിര്‍ത്തികളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണെങ്കിലും കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഇരു സേനകളും തമ്മില്‍ പ്രശ്‌നമുണ്ടാവുകയും അത് വലിയ അക്രമത്തിലെത്തുകയും ചെയ്തത്. അസമിലെ കച്ചാര്‍ ജില്ലയിലും മിസോറാമിലെ കോലാബിസ് ജില്ലയിലുമായി കിടക്കുന്ന തര്‍ക്കഭൂമിയില്‍ അസം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. നിലവില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അവസാനമായിട്ടുണ്ടെങ്കിലും പ്രദേശത്ത് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.