കഴിഞ്ഞ അഞ്ചു വര്‍ഷം പി. കെ. കുഞ്ഞാലിക്കുട്ടി തന്റെ പിന്നാലെ ആയിരുന്നെങ്കില്‍ അടുത്ത അഞ്ചു വര്‍ഷം താൻ കുഞ്ഞാലിക്കുട്ടിയുടെ പിന്നാലെയുണ്ടാകുമെന്ന് കെ. ടി. ജലീല്‍. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു ജലീൽ.
കുഞ്ഞാലിക്കുട്ടിയുടെ മകൻ മലപ്പുറത്തെ സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നും ചർച്ചക്കിടെ ജലീല്‍ ആരോപിച്ചു. ആഷിഖിന് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയതാണെന്നും ജലീൽ പറഞ്ഞു. മലപ്പുറം സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചവരില്‍ ആദ്യ പേരുകാരന്‍ ആഷിഖാണെന്നും ജലീൽ ആരോപിച്ചു. പാലാരിവട്ടംപാലം അഴിമതി പണത്തിന്റെ ഓഹരി മലപ്പുറത്തെത്തിയിരുന്നു. എന്‍ഫോഴ്ന്‍മെന്റ് ഡയറക്ടറേറ്റ് പാണക്കാട്ടെത്തിയതിന് കാരണക്കാരനും കുഞ്ഞാലിക്കുട്ടിയാണെന്നും ജലീല്‍ ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജലീലിന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ രംഗത്ത് വന്നു. തുടർന്ന് സഭയിൽ ഇരുവരും തമ്മിൽ വാക്പോരുണ്ടായി. വായിൽ തോന്നിയത് വിളിച്ചു പറയരുതെന്ന് കുഞ്ഞാലിക്കുട്ടി ജലീലിനോട് പറഞ്ഞു. ജലീലിന്‍റെ അടുത്ത് രേഖ കൊണ്ടുപോവേണ്ട ആവശ്യമില്ല. രേഖകള്‍ സ്പീക്കര്‍ക്ക് നല്‍കാമെന്നും ജലീലിന് നല്‍കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മകന്‍റെ പേരില്‍ പത്ത് പൈസയുണ്ടെങ്കില്‍ അത് എന്‍.ആര്‍.ഐ അക്കൗണ്ട് ആണ്. ലീഗിനെ രണ്ട് പറഞ്ഞില്ലെങ്കില്‍ ജലീലിന് അഡ്രസില്ലെന്നും, ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി ആരോപണമുന്നയിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുട്ടിന് തേങ്ങ എന്നതുപോലെ ജലീല്‍ തന്റെ പേര് എല്ലാ പ്രശ്നങ്ങളിലും വലിച്ചിഴക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.