ഡല്‍ഹി: ബീഫിന്‍റെ പേരില്‍ ബിജെപി നടത്തിയ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് മാപ്പ് പറയണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ചിക്കൻ, ആട്ടിറച്ചി, മത്സ്യം എന്നിവയേക്കാൾ കൂടുതൽ ബീഫ് കഴിക്കാൻ മേഘാലയ ബിജെപി മന്ത്രി സാൻബോർ ഷുളളായ് ജനങ്ങളോട് ആഹ്വാനം ചെയ്തതിനു ശേഷമാണ് ഉദ്ദവ് താക്കറുടെ പ്രതികരണം. ബീഫ് നയത്തില്‍ ബിജെപിക്ക് ഇരട്ട നയമാണുള്ളതെന്നും, അതിനാല്‍ ബീഫിന്‍റെ പേരില്‍ ബിജെപി നടത്തിയ ആള്‍കൂട്ട കൊലപാതകത്തിന് മാപ്പ് പറയണമെന്നുമാണ് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നത്.
മേഘാലയയിലെ ബിജെപി മന്ത്രി സാൻബോർ ഷുളളായ് ബീഫ് കഴിക്കുന്നതിനെ പിന്തുണച്ചിട്ടുണ്ട്. അതിനാൽ ആരും മന്ത്രിയെ തൂക്കിക്കൊല്ലുകയോ രാജ്യദ്രോഹിയെന്നു വിളിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ബീഫ് വിഷയത്തിൽ, ആൾക്കൂട്ടത്താൽ കൊല്ലപ്പെട്ടവരോടും ബീഫ് കൊണ്ടുപോയതിന്‍റെ പേരിൽ അപമാനിക്കപ്പെട്ടവരോടും, ബിജെപി മാപ്പ് പറയണം. കാരണം ബിജെപി മന്ത്രി ബീഫിനെ പിന്തുണച്ചിട്ടുണ്ട്. പാർട്ടി മുഖപത്രമായ സാമ്നയിലാണ് ശിവസേനയുടെ നിലപാട് ഉദ്ദവ് താക്കറെ വ്യക്തമാക്കിയിരിക്കുന്നത്.
ചിക്കന്‍, മട്ടന്‍, മത്സ്യം തുടങ്ങിയവയേക്കാള്‍ ബീഫ് കൂടുതല്‍ കഴിക്കണമെന്നാണ് മേഘാലയയിലെ ബിജെപി മന്ത്രി സാന്‍ബോര്‍ ഷുളളായ് കഴിഞ്ഞ ദിവസം ജനങ്ങളോട് ആവശ്യപ്പെട്ടത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ഇവിടെ എല്ലാവര്‍ക്കും ഇഷ്ടമുളളത് കഴിക്കാനുളള സ്വാതന്ത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസമിലെ പശുസംരക്ഷണ നിയമം മേഘാലയയിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്നതിന് തടസമാവാതിരിക്കാന്‍ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയോട് സംസാരിക്കുമെന്നും മൃഗസംരക്ഷണ മന്ത്രിയായ സാന്‍ബോര്‍ ഷുളളായ് പറഞ്ഞു.