ഡല്‍ഹി: ഒന്‍പത് വയസുള്ള ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. അതോടൊപ്പം കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ട പരിഹാരവും വാഗ്ദാനം ചെയ്തു. പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിക്ഷേധം ശകതമാകുകയാണ്.പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രിക്കെതിരെയും പ്രതിക്ഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.
പെൺകുട്ടിയുടെ ജീവന്‍ തിരികെ ലഭിക്കില്ല. കുടുംബത്തിന് നേരിട്ട അനീതി ദൗർഭാഗ്യകരമാണ്. അത് നഷ്ടപരിഹാരത്തിലൂടെ നികത്താന്‍ കഴിയില്ല, എങ്കിലും 10 ലക്ഷം രൂപ നൽകുകയാണ്.കൂടാതെ ജുഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ ഉന്നത അഭിഭാഷകരെ നിയമിക്കും. ഡൽഹിയിൽ ക്രമസമാധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ ഈ സമയം ഉചിതമായ നടപടികൾ കൈക്കൊള്ളാൻ താൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ഡൽഹിയിൽ ഇത്തരം സംഭവങ്ങൾ നടന്നാൽ, ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യക്ക് തലയുയര്‍ത്തി നില്ക്കാന്‍ സാധിക്കില്ലന്നും കേജരിവാള്‍ കൂട്ടിച്ചേർത്തു.
ഞായറാഴ്ച്ചയാണ് ഡല്‍ഹിയിലെ നങ്കലില്‍ ഒന്‍പതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. നങ്കല്‍ റായ് പ്രദേശത്തെ ശ്മശാനത്തിനുസമീപമുളള വാടകവീട്ടിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെളളമെടുക്കാന്‍ പോയ കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുട്ടി വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നും പോസ്റ്റ്മാര്‍ട്ടത്തിനയച്ചാല്‍ അവയവങ്ങള്‍ മോഷ്ടിക്കപ്പെടുമെന്നും ശ്മശാനത്തിലെ പുരോഹിതന്‍ പറഞ്ഞു. ബലമായാണ് കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പൊലീസിനെ അറിയിക്കുകയും പുരോഹിതനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കളടക്കം നൂറുകണക്കിന് നാട്ടുകാരാണ് സംഭവസ്ഥലത്ത് പ്രതിഷേധിക്കുന്നത്.