നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാർലറിലും വീട്ടിലും സി ബി ഐ റെയ്‍ഡ്. കൊച്ചിയിലെ ബ്യൂട്ടിപാർലറിലും, ചെന്നൈയിലെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. ഹൈദരാബാദിലെ വ്യവസായിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിലാണ് റെയ്ഡ്. ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ വ്യവസായി സാംബശിവ റാവുവിൽ നിന്നും സി ബി ഐ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളെ സഹായിച്ചെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ്. കേസിൽ ലീനയെ പ്രതി ചേർത്തിട്ടില്ല. ഹൈദരാബാദ് സ്വദേശി മണിവര്‍ണ റെഡ്ഡി, മധുര സ്വദേശി സെല്‍വം, രാമരാജന്‍ എന്നിവരാണ് സാംബശിവ റാവുവിൽ നിന്ന് പണം തട്ടാന്‍ ശ്രമിച്ചത്. ഈ പ്രതികളുമായി ലീനക്കും ഭർത്താവ് സുകേഷ് ചന്ദ്രശേഖറിനും ബന്ധമുണ്ടെന്ന് സി ബി ഐ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട് രേഖകൾ കണ്ടെത്താനാണ് രണ്ടിടത്തും റെയ്ഡ് നടത്തിയത്. ബ്യൂട്ടിപാർലറിലും, വീട്ടിലും ഒരേസമയമായിരുന്നു റെയഡ്. രാവിലെ ആരംഭിച്ച റെയ്ഡ് ഉച്ചവരെ തുടർന്നു. വരും ദിവസങ്ങളിൽ ലീനയെയും സുകേഷിനെയും സി ബി ഐ ചോദ്യം ചെയ്യും. റെയ്ഡിന്റെ അടിസ്ഥാനത്തിൽ കേസിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് സി ബി ഐ വ്യക്തമാക്കി
2013 ൽ സമാനമായ ബാങ്ക് തട്ടിപ്പ് കേസിൽ ലീനയെയും സുകേഷിനെയും സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈയിൽ കാനറാ ബാങ്കിൽ നിന്ന് 19 കോടി തട്ടാൻ ശ്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2015 ൽ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും തട്ടിപ്പ് കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇല്ലാത്ത കമ്പനിയുടെ പേരിൽ നിക്ഷേപം സ്വീകരിച്ചതിന്റെ പേരിലായിരുന്നു അറസ്റ്റ് രണ്ട് വർഷം മുമ്പ് ലീനയുടെ കൊച്ചിയിലെ ബ്യൂട്ടിപാർലറിന് നേരെ വെടിവെയ്പ്പ് നടന്നിരുന്നു. സംഭവത്തിന് പിന്നിൽ അധോലോക നേതാവ് രവി പൂജാരിയാണെന്ന് ആരോപണം ഉയർന്നിരുന്നു.
മദ്രാസ് കഫെ, ഹസ്ബന്റ് ഇൻ ഗോവ, റെഡ് ചില്ലീസ് എന്നീ ചിത്രങ്ങളിൽ ലീന മരിയ പോൾ മുഖം കാണിച്ചിട്ടുണ്ട്