ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം പാകിസ്താനില്‍ ഹിന്ദു ക്ഷേത്രത്തിന് നേരയുണ്ടായ ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആക്രമണത്തില്‍ തകര്‍ന്ന ക്ഷേത്രം പുനര്‍നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഭോംഗ് നഗരത്തിലാണ് കഴിഞ്ഞ ദിവസം ക്ഷേത്രത്തിനു നേരെ ആക്രമണമുണ്ടായത്. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ അടക്കം സംഘര്‍ഷത്തില്‍ തകര്‍ന്നിട്ടുണ്ട്.
മുസ്‌ലീം മതപാഠശാലയിലെ ലൈബ്രറിക്ക് സമീപം കഴിഞ്ഞ ആഴ്ച ഹിന്ദുകുട്ടി മൂത്രമൊഴിച്ചു എന്നതാണ് പ്രശ്നത്തിന്‍റെ തുടക്കം. ഇതിനോട് അനുബന്ധിച്ച് പ്രദേശത്ത് വലിയ തോതില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതാണ് ക്ഷേത്രം ആക്രമിക്കുന്നതില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതോടൊപ്പം, എല്ലാ കുറ്റവാളികള്‍ അറസ്റ്റിലായെന്ന് ഉറപ്പുവരുത്താനും, പോലീസിനോട് സംഭവത്തിന്‍റെ ഗൗരവം മനസിലാക്കി നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇമ്രാൻ ഖാൻ തന്റെ ട്വീറ്റിൽ പറഞ്ഞു. ഗണേഷ് ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തെ തങ്ങൾ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് ഈ വിഷയത്തിൽ സ്വമേധയാ കേസ് എടുത്തു. പാക് പഞ്ചാബ് പ്രവിശ്യയിലെ ചീഫ് സെക്രട്ടറിയോടും, ഇൻസ്പെക്ടർ ജനറലിനോടും വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.