തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് നിയന്ത്രണത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് അനാവശ്യ പിഴ ചുമത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു. പെണ്‍കുട്ടികളെപ്പോലും തെറിവിളിക്കാന്‍ ആരാണ് പൊലീസിന് അധികാരം നല്‍കിയത്. പൊലീസ് ജനങ്ങളെ പേടിപ്പിക്കുകയാണ്. പിണറായി സര്‍ക്കാരിനെ 'പെറ്റി സര്‍ക്കാര്‍' എന്ന് ചരിത്രം രേഖപ്പെടുത്തുമെന്ന് വി. ഡി. സതീശന്‍ പറഞ്ഞു.
മദ്യം വാങ്ങാന്‍ വാക്‌സിന്‍ വേണ്ട എന്നാല്‍ അരി വാങ്ങാന്‍ പോകുമ്പോള്‍ വാക്‌സിന്‍ വേണമെന്ന അവസ്ഥയാണ് കേരളത്തിലുളളത്. സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ കളിയാക്കുകയാണ്. സംസ്ഥാനത്ത് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചത് അമ്പത് ശതമാനത്തില്‍ താഴെ ജനങ്ങളാണ്. ബാക്കിയുളളവര്‍ കടകളിലേക്ക് പോകണമെങ്കില്‍ അഞ്ഞൂറ് രൂപ കൊടുത്ത് ആര്‍ടിപിസിആര്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഇത് എന്തുതരം നിയന്ത്രണമാണ് എന്ന് വി. ഡി. സതീശന്‍ ചോദിച്ചു.
അതേസമയം, കടയില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. വകഭേദം വന്ന ഡെല്‍ട്ട വൈറസാണ് രണ്ടാം തരംഗത്തില്‍ പടരുന്നത്. രോഗികളുടെ എണ്ണം ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. അതിനാലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.