ഡല്‍ഹി: ഖേല്‍രത്‌ന പുരസ്ക്കാരത്തിന്‍റെ പേര് മാറ്റിയത് പോലെ നരേന്ദ്രമോദി സ്റ്റേഡിയത്തിന്‍റെ പേരും മാറ്റണമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമദ്. നരേന്ദ്രമോദി സ്റ്റേഡിയത്തിന്‍റെ പേര് മാറ്റി ഏതെങ്കിലും കായിക താരത്തിന്‍റെ പേര് നല്‍കുകയാണെങ്കില്‍ ഇപ്പോള്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. അല്ലാത്ത പക്ഷം പുരസ്ക്കാരത്തിന്‍റെ പേര് മാറ്റുന്നതിലൂടെ രാഷ്ട്രീയ പക പോക്കലായി മാത്രമേ ഈ നടപടി കാണാന്‍ സാധിക്കുകയുള്ളുവെന്നും ഷമ മുഹമദ് പറഞ്ഞു.
ഇന്ത്യന്‍ ഹോക്കി ചരിത്രത്തിലെ പ്രധാനപ്പെട്ട പേരാണ് ധ്യാന്‍ ചന്ദ്. 1928, 1932, 1936 എന്നീ വർഷങ്ങളിൽ ഹോക്കിയിൽ മൂന്ന് ഒളിമ്പിക് സ്വർണ്ണ മെഡലുകൾ ധ്യാന്‍ ചന്ദിന്‍റെ ടീം നേടിയിരുന്നു. ഗോൾ സ്കോറിംഗ് നേട്ടങ്ങൾക്കും അദ്ദേഹം പ്രശസ്തനായിരുന്നു. 1928 മുതൽ 1964 വരെ നടന്ന എട്ട് ഒളിമ്പിക്സുകളിൽ ഏഴിലും ഇന്ത്യ ഹോക്കി മത്സരത്തിൽ വിജയിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് പുനര്‍നാമകരണം ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഇനിമുതല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന അവാര്‍ഡ് എന്നാണ് ഖേല്‍രത്‌ന പുരസ്‌കാരം അറിയപ്പെടുക. രാജ്യത്തുടനീളമുളള പൗരന്മാരുടെ ആവശ്യത്തെ മാനിച്ചാണ് പേരുമാറ്റിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 'ഖേല്‍രത്‌ന അവാര്‍ഡിന് ധ്യാന്‍ ചന്ദിന്റെ പേര് നല്‍കണമെന്ന് ഇന്ത്യയിലുടനീളമുളള ജനങ്ങളില്‍ നിന്ന് അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നുണ്ട്. അവരുടെ വികാരങ്ങളെ മാനിക്കുന്നു. ഇനിമുതല്‍ ഖേല്‍ രത്‌ന അവാര്‍ഡ് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്‌ന അവാര്‍ഡ് എന്ന് അറിയപ്പെടും. ജയ്ഹിന്ദ്' നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.