കോഴിക്കോട്: കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സിനിമാ താരങ്ങളായ മമ്മൂട്ടി, രമേഷ് പിഷാരടി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോട് മെയ്‌ത്ര ഹോസ്പിറ്റലില്‍ ഉദ്ഘാടന ചടങ്ങിനെത്തിയ ഇരുവരും ഹോസ്പിറ്റലില്‍ ആള്‍കൂട്ടമുണ്ടാക്കിയെന്നാണ് കേസ്. എലത്തൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മെയ്ത്ര ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം പുതിയതായി ആരംഭിച്ച സന്ധി മാറ്റി വെക്കലിനുള്ള കോറി സർജി റോബോട്ടിക് ശസ്ത്രക്രിയാ വിഭാഗത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയതാണ് ഇരുവരും. എന്നാല്‍ ഉദ്ഘാടന ശേഷം ആശുപത്രി സന്ദര്‍ശിക്കാനായി ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിയിരുന്നു. ഇതറിഞ്ഞ് ജനങ്ങള്‍ തടിച്ച് കൂടുകയായിരുന്നു.
ഉദ്ഘാടനം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടത്തിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതോടൊപ്പം രണ്ട് ഡോസ് വാക്സിൻ എടുത്തവരെയും ആന്ററിജൻ പരിശോധനയിൽ നെഗറ്റീവായവരെയുമാണ് ചടങ്ങിൽ പ്രവേശിപ്പിച്ചതെന്നും അധികാരികള്‍ വ്യക്തമാക്കി. എന്നാല്‍ ആശുപത്രി മാനേജ്മെന്‍റിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അശുപത്രിയിൽ നടന്മാർ എത്തിയപ്പോൾ മുന്നൂറോളം പേർ കൂടിയിരുന്നതായി എലത്തൂർ എസ്.ഐ കെ. ആർ. രാജേഷ് കൂട്ടിച്ചേര്‍ത്തു.
താൻ പ്രതീക്ഷിച്ചതിന്‍റെ ഇരട്ടി ആളുകളെയാണ് ആശുപത്രിയില്‍ എത്തിയപ്പോൾ കണ്ടത്, ജനക്കൂട്ടം കണ്ടപ്പോള്‍ പേടിച്ചു പോയെന്നും മെയ്ത്ര ചെയർമാൻ ഫൈസൽ കൊട്ടിക്കൊള്ളന്‍റെ സ്നേഹത്തോടുള്ള ക്ഷണം കൊണ്ടാണ് താനിവിടെ വന്നതെന്നും മമ്മൂട്ടി ആശുപത്രിയില്‍ വെച്ചു തന്നെ പ്രതികരിച്ചിരുന്നു. ഈ ചടങ്ങിൽ വെച്ച് തന്‍റെ കാലിന്‍റെ ലീഗ്മെന്‍റ് 21 വർഷം മുൻപ് പൊട്ടിയതിനെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.