തിരുവനന്തപുരം: പാലക്കാട് വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയില്‍ അഭിഭാഷകന്‍ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടു എന്നതാണ് ഹരീഷ് വാസുദേവനെതിരായ ആരോപണം. സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗികച്ചുവയുളള പരാമര്‍ശം നടത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
എസ് സി എസ് ടി ആക്ടിലെ വിവിധ വകുപ്പുകളാണ് ഹരീഷ് വാസുദേവനുമേല്‍ ചുമത്തിയിരിക്കുന്നത്. മണ്ണാര്‍ക്കാട് എസ് സി എസ്ടി സ്‌പെഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാളയാര്‍ പെണ്‍കുട്ടികളുടെ മരണം അങ്ങേയറ്റം സങ്കടമുണ്ടാക്കി എന്നാല്‍ കേസിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ അവരുടെ അമ്മയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ച വ്യക്തമാണ് എന്നായിരുന്നു ഹരീഷ് വാസുദേവന്‍ പോസ്റ്റ് ചെയ്തിരുന്നത്.
ആദ്യത്തെ പെണ്‍കുട്ടി മരണപ്പെട്ടപ്പോള്‍ മാതാപിതാക്കള്‍ക്ക് പരാതിയുണ്ടായിരുന്നില്ല. റേപ്പിനുള്ള സാധ്യതകൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും കേസന്വേഷണം വേണ്ടവിധം നടന്നില്ല. അതിലെ സാക്ഷിയായ രണ്ടാമത്തെ കുട്ടി 49 ആം ദിവസം ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തതായി കാണുന്നു. നാട്ടുകാർ ഇടപെട്ടു. അപ്പോഴാണ് പുറംലോകം അറിയുന്നത്.
ഒരു പ്രതി, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെപ്പറ്റി ആ അമ്മ നേരിട്ട് കണ്ടു. മറ്റൊരിക്കൽ അച്ഛനും. ക്രൂരമായ കുറ്റകൃത്യം കണ്ട ആ അമ്മ മിണ്ടിയില്ല. അയാളെ വീട്ടിൽ വിലക്കുകയോ, പോലീസിൽ പരാതിപ്പെടുകയോ ചെയ്തില്ല. മറ്റൊരു പ്രതിയോടൊപ്പമാണ് അവർ ആ മുറിയിൽ അന്തിയുറങ്ങിയിരുന്നത്. അയാളും കുട്ടിയെ ഉപദ്രവിച്ചതായി പിന്നീട് തെളിഞ്ഞു. ആ അമ്മ പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തത് എന്തിനാണ്?
രണ്ടു മക്കൾ നഷ്ടപ്പെട്ട ആ സ്ത്രീയോട് ഉള്ള എന്റെ എല്ലാ സഹതാപവും അവരുടെ ചെയ്തികൾ അറിഞ്ഞപ്പോൾ ഇല്ലാതായി. ആ കുട്ടികൾക്ക് നീതി നിഷേധിച്ച പോലീസ് സിസ്റ്റത്തിനും സർക്കാരിനും കോടതിക്കും മുൻപ് അതിലും കടുത്ത കുറ്റവാളിയാണ് ആ അമ്മ എന്നാണ് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.