ടോക്കിയോ: ഒളിമ്പിക്സില്‍ അത്ഭുതമായി സാന്‍ മരീനോ. യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യങ്ങളില്‍ ഒന്നായ സാന്‍ മരിനോയില്‍ നിന്ന് കേവലം 5 പേര്‍ മാത്രമാണ് ഒളിമ്പിക്സില്‍ പങ്കെടുത്തത്. അതില്‍ 3 മെഡലുകള്‍ കരസ്ഥമാക്കാനും അവര്‍ക്ക് കഴിഞ്ഞു. ജൂഡോ, ഗുസ്തി, നീന്തല്‍, ഷൂട്ടിംഗ് തുടങ്ങിയ ഇനങ്ങളിലാണ് താരങ്ങള്‍ മത്സരിച്ചത്. വനിതകളുടെ ഷൂട്ടിംഗില്‍ രാജ്യത്തിനായി ആദ്യ മെഡല്‍ കരസ്ഥമാക്കിയത് അലക്സാന്ദ്രയാണ്. അതോടൊപ്പം തൊട്ടടുത്തുള്ള ദിവസങ്ങളില്‍ ഷൂട്ടിങ് മിക്‌സഡ് ട്രാപ്പില്‍ അലസാന്ദ്ര മാര്‍ക്കോ ബെര്‍റ്റി സഖ്യം രണ്ടാം മെഡല്‍ നേടിയെടുത്തു. ഇന്ത്യന്‍ താരം ദീപക് പൂനിയയെ വീഴ്ത്തിയാണ് ഗുസ്തിയില്‍ മൈല്‍സ് അമിനനി വെങ്കലം നേടിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലക്ഷദ്വീപിനേക്കാള്‍ ചെറിയ രാജ്യമാണ് സാന്‍ മരീനോ. 61.2 കിലോമീറ്റര്‍ മാത്രം ഭൂവിസ്തൃതിയുള്ള അവിടെ 33,860 പേര്‍ മാത്രമാണുള്ളത്. ഇറ്റലിയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന രാജ്യമാണ് സാന്‍ മാരിനോ. അതിനാല്‍ അവിടുത്തെ ഔദ്യോഗിക ഭാഷ ഇറ്റാലിയനാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭയായ ഗ്രാൻഡ് ആൻഡ് ജനറൽ കൗൺസിലാണുള്ളത്. ഇവിടുത്തെ ഭരണഘടനയനുസരിച്ച് ഓരോ ആറുമാസത്തിലും രണ്ട് രാഷ്ട്രത്തലവന്മാരെ തിരഞ്ഞെടുക്കണമെന്ന് നിർദ്ദേശിക്കുന്നു. ക്യാപ്റ്റൻസ് റീജന്‍റ് എന്നറിയപ്പെടുന്ന രണ്ട് രാഷ്ട്രത്തലവന്മാരും ഒരേസമയം സേവനമനുഷ്ഠിക്കുകയും അധികാരങ്ങള്‍ തുല്യമായി പങ്കുവെക്കുകയും ചെയ്യുന്നു. പ്രതിശീർഷ ജിഡിപിയിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നാണിത്.