മുസ്ലിം ലീഗിലെ അഭ്യന്തര പ്രശ്നങ്ങളില്‍ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശിയ ഉപാധ്യക്ഷനുമായ മുഈന്‍ അലിക്ക് പരോഷ പിന്തുണയുമായി കെ. എം. ഷാജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം മുഈന്‍ അലി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് കെ. എം. ഷാജിയുടെ അഭിപ്രായപ്രകടനം. മുഈന്‍ അലി നടത്തിയ അഭിപ്രായങ്ങള്‍ പാര്‍ട്ടി നല്‍കുന്ന സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും ഷാജി പറഞ്ഞു. അതോടൊപ്പം എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസ്സിലാവില്ലെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിൻ്റെ ഭാഗമാണ്; മുസ്ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഒഴുക്കാണ്. ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകൾ മാത്രം. എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസ്സിലാവില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടില്‍ 10 കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ടാണ് ഇ ഡി ശിഹാബ് തങ്ങളെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഹൈദരലി തങ്ങള്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നതിന് കാരണം പി. കെ. കുഞ്ഞാലിക്കുട്ടിയാണെന്ന് മുഈന്‍ അലി ആരോപിച്ചു. ചന്ദ്രികയുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് മറുപടി പറയേണ്ടതും, കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയമാകേണ്ടതും കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന് പിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ റാഫി പുതിയകടവില്‍ മുഈന്‍ അലിയെ പരസ്യമായി അസഭ്യം പറഞ്ഞ് രംഗത്തെത്തിയത് പ്രശ്നം കൂടുതല്‍ വഷളാക്കിയിരുന്നു.