ഡല്‍ഹി: ഡല്‍ഹിയില്‍ ക്രൂരപീഡനത്തിനിരായായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കാര്യത്തില്‍ ബിജെപി സ്വീകരിക്കുന്നത് ഇരട്ടത്താപ്പെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഒന്‍പത് വയസുകാരിയുടെ കേസിലും നിര്‍ഭയക്കേസിലും ബിജെപി രണ്ട് നിലപാടാണ് സ്വീകരിക്കുന്നതെന്നും സഞ്ജയ് റാവത്ത് പാര്‍ട്ടി മുഖപത്രമായ സാംമ്‌നയില്‍ എഴുതി. നിര്‍ഭയ പെണ്‍കുട്ടിയുടെ കാര്യത്തില്‍ രാജ്യം മുഴുവന്‍ പ്രക്ഷോഭം സംഘടിപ്പിച്ച പാര്‍ട്ടി എന്താണ് ഇക്കാര്യത്തില്‍ യാതൊരുവിധത്തിലുള്ള പ്രതികരണത്തിനും തയ്യാറാകാത്തതെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ അതിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്. നിര്‍ഭയക്കേസ് സംഭവിച്ചപ്പോള്‍ ബലാത്സംഗം, കൊലപാതകം എന്നീ കാര്യങ്ങള്‍ പറഞ്ഞ് ബിജെപി പാർലമെന്റിനെ സ്തംഭിപ്പിച്ചിരുന്നു. ഭരണപക്ഷത്തിരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതൊന്നും അറിയുന്നില്ലെയെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. ഡല്‍ഹിയിലെ ക്രമസമാധാന തകര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനും പങ്കുണ്ടെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളുണ്ടെന്ന ബിജെപി വക്താവ് സാംബിത് പാത്രയുടെ പ്രസ്താവനയ്‌ക്കെതിരേയും സഞ്ജയ് റാവത്ത് പ്രതികരിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ട്. അതിനാല്‍ ബിജെപി ഭരിക്കുന്ന ഇടങ്ങളിലെ ഇത്തരം പ്രവര്‍ത്തികള്‍ മിണ്ടാതെ സഹിക്കണമെന്നാണോ പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഡല്‍ഹിയിലെ നങ്കലില്‍ ഒന്‍പതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. നങ്കല്‍ റായ് പ്രദേശത്തെ ശ്മശാനത്തിനുസമീപമുളള വാടകവീട്ടിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെളളമെടുക്കാന്‍ പോയ കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നും പോസ്റ്റ്മാര്‍ട്ടത്തിനയച്ചാല്‍ അവയവങ്ങള്‍ മോഷ്ടിക്കപ്പെടുമെന്നും ശ്മശാനത്തിലെ പുരോഹിതന്‍ പറഞ്ഞു. ബലമായാണ് കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പൊലീസിനെ അറിയിക്കുകയും പുരോഹിതനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.