ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന്റെ പേരിലാക്കിയതിനെതിരെ ശിവസേന. തീരുമാനം ജനങ്ങളുടെ ആഗ്രഹമല്ല, മറിച്ച് ഒരു രാഷ്ട്രീയ ഗെയിംമാണെന്നാണ് ശിവസേന ആരോപിച്ചത്. പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതോടൊപ്പം ക്രിക്കറ്റ് സ്റ്റേഡിയത്തിന് നരേന്ദ്ര മോഡിയുടെ പേര് നല്‍കുക എങ്ങനെയാണെന്നും, നരേന്ദ്രമോദി കായിക ലോകത്തിന് എന്ത് സംഭാവനയാണ് നല്‍കിയിരിക്കുന്നതെന്നും ശിവസേന ചോദിച്ചു.
പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഭീകരപ്രവർത്തകരുടെ ഇരകളാണ്. അവരെപ്പോലുള്ള നേതാക്കളുമായി രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടാകാം, പക്ഷേ രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടി അവര്‍ നടത്തിയ ത്യാഗങ്ങളെ പരിഹസിക്കാൻ കഴിയില്ലെന്നും ശിവസേന പറഞ്ഞു. രാജീവ് ഗാന്ധിയെ അപമാനിക്കാതെ മേജർ ധ്യാൻ ചന്ദിനെ ആദരിക്കാമായിരുന്നു. പക്ഷേ, ഇപ്പോള്‍ രാജ്യത്തിന് അത്തരം പാരമ്പര്യവും സംസ്കാരവും നഷ്ടപ്പെട്ടു. അത് ധ്യാൻ ചന്ദിനെ സ്വർഗത്തിൽ ദു:ഖിപ്പിക്കുകയെയുള്ളുവെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസമാണ് രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് പുനര്‍നാമകരണം ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഇനിമുതല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന അവാര്‍ഡ് എന്നാണ് ഖേല്‍രത്‌ന പുരസ്‌കാരം അറിയപ്പെടുക. രാജ്യത്തുടനീളമുളള പൗരന്മാരുടെ ആവശ്യത്തെ മാനിച്ചാണ് പേരുമാറ്റിയതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്.