മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു. ആരോഗ്യ വകുപ്പിലാണ് നിയമനം. ശ്രീറാമിനെതിരെ തെളിവില്ലെന്നാണ് വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട്. കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുമതലയാണ് ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയിരിക്കുന്നത്.
ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇത് മുഖവിലക്കെടുക്കാതെ വകുപ്പുതല അന്വേഷണ റിപ്പോർട്ടിനെ മാത്രം അടിസ്ഥാനമാക്കിയാണ് സംസ്ഥാന സർക്കാർ നിർണായക തീരുമാനമെടുത്തതെന്നാണ് സൂചന. എന്നാല്‍, ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയാല്‍ ബാധ്യതയാകുമെന്നും കോടതിയില്‍നിന്ന് അടക്കം തിരിച്ചടി നേരിടേണ്ടി വരുമെന്നും പത്രപ്രവര്‍ത്തക യൂണിയനുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
2019 ഓഗസ്ത് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ. എം. ബഷീര്‍ കൊല്ലപ്പെട്ടത്. ഈ കേസിൽ ശ്രീറാമിനെ ഒന്നാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് രണ്ടാം പ്രതി. കേസ് കോടതിയില്‍ നടക്കുന്നതിനിടെയാണ് സര്‍വീസില്‍ തിരിച്ചെടുക്കുന്നത്.