ഈശോ സിനിമയ്‌ക്കെതിരെയുള്ള വിവാദം, ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്ന് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് പ്രസ്തവാന പുറത്തിറക്കിയത്. നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദം ദൗർഭാഗ്യകരമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് ഇത്. സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ മാത്രമേ ഇത്തരം വിവാദങ്ങൾ ഉപകരിക്കുകയുള്ളൂ.സിനിമയുടെ പേരോ കഥാപാത്രങ്ങളുടെ പേരോ മതവികാരം വ്രണപ്പെടുത്തും എന്നൊക്കെയുള്ള വാദം ബാലിശമാണ്. കലാ ആവിഷ്‌കാരങ്ങളെ അതിന്റെ തലത്തിൽ സമീപിക്കുകയാണ് വേണ്ടത്. സ്വതന്ത്രമായ ആവിഷ്കാരങ്ങൾക്കുള്ള സാധ്യതകൾ ഇത്തരം വിവാദങ്ങൾ ഇല്ലാതാക്കുമെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
അടുത്ത കാലത്തായി ഇത്തരം വിദ്വേഷ പ്രചരണങ്ങൾ ആവർത്തിക്കുകയാണ്. ഇത് പുരോഗമന കേരളത്തിന് കളങ്കമാണ്. സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും ഇത്തരം ഇടുങ്ങിയ ചിന്തകൾ തടസ്സമാകും. കൂടുതൽ നവീകരിക്കപ്പെടേണ്ട കാലത്തു മുൻപൊരിക്കലും ഇല്ലാത്തവിധം ആവിഷ്കാര സ്വാതന്ത്യത്തിന് മേൽ കടന്നാക്രമണം വർധിക്കുന്നത് ശുഭകരമായ കാര്യമല്ല. മതരാഷ്ട്ര വാദികൾക്ക് കൂടുതൽ രാഷ്ട്രീയ ഇന്ധനം പകരാൻ ഇത്തരം പ്രചാരണങ്ങൾ കാരണമാകുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
വർഗീയതയും വെറുപ്പും സമൂഹത്തിൽ വളർത്താൻ നടക്കുന്ന നിന്ദ്യമായ നീക്കങ്ങൾക്കെതിരെ കേരളം ജാഗ്രതയോടെ നിലയുറപ്പിക്കണം. ചില ആദരണീയരായ ക്രൈസ്തവ സഭാ മേധാവികൾ ഈശോ വിവാദത്തിൽ സ്വീകരിച്ച സഹിഷ്ണുത ഉയർത്തിപ്പിടിക്കുന്ന നിലപാടുകൾ മാതൃകാപരവുമാണ്. കേരളത്തെ വിഭജിക്കാനുള്ള ഒരു നീക്കവും നമ്മൾ അംഗീകരിക്കരുത്. ശക്തമായ പ്രതിരോധം കേരളം ഇത്തരം വിവാദങ്ങൾക്കെതിരെ ഉയർത്തണം. വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം സിനിമയുടെ പേരുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി ഇശോ സിനിമയുടെ സംവീധയകന്‍ നാദിര്‍ഷ രംഗത്തെത്തിയിരുന്നു. ജയസൂര്യ നായകനാകുന്ന 'ഈശോ' എന്ന സിനിമയുടെ പേര് മാറ്റില്ലെന്നാണ് നാദിര്‍ഷ വ്യക്തമാക്കിയത്. എന്നാല്‍ 'not from the bible' എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ പറഞ്ഞു. താന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല. ഇത് കേവലം ഒരു കഥാപാത്രത്തിന്‍റെ പേര് മാത്രമാണ്. അതോടൊപ്പം 'കേശു ഈ വീടിന്‍റെ നാഥന്‍' എന്ന പേരും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.