കൊച്ചി: കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സുജീഷ്, ദീപ്‌തി, അഭിജിത്ത്, അരീഷ്, ലബീബ് , ബാബു , അബ്ദുൽ ഷാഹിദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട് എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ മൂന്നിന് തൃശ്ശൂരില്‍ നിന്ന് ഏറണാകുളത്തേക്ക് റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിന് കൊണ്ടുവന്ന 25 ലക്ഷം നഷ്ടപ്പെട്ടുവെന്ന് സംഘപരിവാര്‍ സഹയാത്രികനും ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളുമായ ധര്‍മ്മരാജന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് വന്‍ ഹവാല ഇടപാട് കണ്ടെത്തിയത്. ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടിനായി കൊണ്ടുവന്ന മൂന്നര കോടി രൂപ, ബിജെപിയിലെ തന്നെ മറ്റൊരു വിഭാഗം ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തട്ടിയെടുത്തു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ മൂന്നു ഘട്ടങ്ങളിലായി ബിജെപിക്ക് കണക്കില്‍ പെടാത്ത പണം വന്നിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കര്‍ണാടകയാണ് പണത്തിന്റെ ഉറവിടം. കൊടകര സംഭവം പിടിയിലായ ദിവസം ആറു കോടി മുപ്പത് ലക്ഷം രൂപ ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് ചാക്കുകളില്‍ കെട്ടി മിനി ലോറിയിലാണ് പണം തൃശൂര്‍ എത്തിച്ചത്. മറ്റു ജില്ലകളിലേക്കും കോടികള്‍ എത്തിച്ചിട്ടുണ്ട് എന്ന് കുറ്റപത്രം പറയുന്നു. ഈ പണമെല്ലാം കൊടകര കേസിലെ പ്രതി ധര്‍മ്മരാജന്‍ വഴി തന്നെയാണ് എത്തിച്ചത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് പണം വിവിധയിടങ്ങളില്‍ എത്തിക്കുന്ന ചുമതലയും നിര്‍വ്വഹിച്ചത് ധര്‍മ്മരാജന്‍ തന്നെയാണ് എന്ന് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നു.