ഡല്‍ഹി: കര്‍ഷകരുടെ അവസ്ഥ മനസിലാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ സര്‍വേ നടത്തുന്നു. പ്രധാന വിളകളുടെ കൃഷിയിൽ നിന്നുള്ള ചെലവും വരുമാനവും മനസിലാക്കുകയും അതോടൊപ്പം കർഷകരുടെ യഥാർത്ഥ അവസ്ഥ കണ്ടെത്തുന്നതിനുമാണ് സര്‍ക്കാര്‍ സര്‍വേ നടത്തുന്നത്. അതേസമയം, മിനിമം താങ്ങുവില സംബന്ധിച്ച് കര്‍ഷകര്‍ക്ക് അവബോധം നൽകുവാനും സര്‍വേകൊണ്ട് ഉദ്ദേശിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി കേജരിവാള്‍ പറഞ്ഞു.
ആസൂത്രണ വകുപ്പിന്‍റെ മേൽനോട്ടത്തിൽ ഏജൻസിയാണ് പഠനം നടത്തുക. കൃഷിയെക്കുറിച്ചുള്ള സമഗ്രമായ ഗവേഷണ പഠനവും ഇതില്‍ ലക്ഷ്യം വെക്കുന്നുണ്ട്. പ്രധാന വിളകളുടെ ഗ്രേഡും ഗുണനിലവാരവും മനസിലാക്കാനും ഇതുവഴി സാധിക്കുമെന്നും കേജരിവാള്‍ വ്യക്തമാക്കി. വിവിധ വിളകളുടെ ശരാശരി വിളവ്, കാർഷിക ഉൽപന്നങ്ങളുടെ വിൽപ്പനയ്ക്കുള്ള സാധ്യതകള്‍, ഖാരിഫ്, റാബി വിളകൾക്ക് കഴിഞ്ഞ രണ്ട് വർഷം ലഭിച്ച വില, എന്നിവ കണ്ടെത്തുന്നതിന് ഇത് സഹായകരമായിരിക്കുമെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.
2011 -ലെ സെൻസസ് പ്രകാരം ഡൽഹിയിലെ 75.1% പ്രദേശവും നഗരവും 24.9% ഗ്രാമപ്രദേശവുമാണ്. 2016 കാർഷിക സെൻസസ് പ്രകാരം മൊത്തം കൃഷി ഭൂമി വിസ്തീർണ്ണം 29,000 ഹെക്ടറും മൊത്തം കർഷകരുടെ എണ്ണം 21,000 ഉം ആണ്. കൃഷിയുടെ വിശദാംശങ്ങൾക്ക് പുറമേ, കർഷകർക്ക് ബാങ്ക് അക്കൗണ്ടുകൾ, കിസാൻ ക്രെഡിറ്റ് കാർഡുകൾ, ഇൻഷുറൻസ് എന്നിവയുണ്ടോയെന്ന വിവരങ്ങളും സർവേയർമാർ ശേഖരിക്കും. കർഷകർക്ക് ഏതെങ്കിലും യൂണിയനുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.