താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണെന്ന് അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചത് ജോ ബൈഡൻ ഭരണകൂടത്തിന്റെ വീഴ്ചയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തിൽ ബൈഡൻ രാജിവെക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ താലിബാന് ഭരണം പിടിക്കാൻ അവസരമൊരുക്കിയ ജോ ബൈഡൻ രാജിവെക്കണമെന്നും ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയിൽ കോവിഡ് -19 കേസുകളും ആഭ്യന്തര കുടിയേറ്റങ്ങളും വർദ്ധിച്ചത് ജോബൈഡന്റെ വീഴ്ചയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാൻ നിശ്ചയിച്ച ഓഗസ്റ്റ് 31 -ന് രണ്ടാഴ്ച മുമ്പ് തന്നെ താലിബാൻ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തു. ട്രംപിന്റെ മധ്യസ്ഥതയിൽ 2020 ൽ ദോഹലാണ് താലിബാനുമായി ഇത് സംബന്ധിച്ച് കരാർ ഉണ്ടാക്കിയത്. മേയ് മാസത്തോടെ അമേരിക്ക എല്ലാ സൈനികരെയും പിൻവലിക്കുമെന്ന് ഭീകരരുമായി ബൈഡൻ കരാറുണ്ടാക്കിയെന്നും ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ തീവ്രവാദികള്‍ പിടിച്ചെടുത്തത്. കാബൂളിന്റെ നാലുഭാഗവും താലിബാന്‍ തീവ്രവാദികള്‍ പിടിച്ചടക്കിയതായി അഫ്ഗാനിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബലപ്രയോഗത്തിലൂടെ അധികാരം ഏറ്റെടുക്കില്ലെന്ന് താലിബാന്‍ വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നേതൃത്വത്തിലുളള കെട്ടിടങ്ങള്‍ സുരക്ഷിതമാണ്. ജനങ്ങളുടെ ജീവനും സമ്പത്തിനും അപകടമുണ്ടാകില്ല, നഗരത്തിന്റെ പുറത്തുകടക്കാനാഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിതമായ വഴിയൊരുക്കുമെന്ന് താലിബാന്‍ വക്താവ് പറഞ്ഞു.
അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചതിനുശേഷമാണ് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത്. അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും കഴിഞ്ഞ ദിവസം താലിബാന്‍ കീഴടക്കിയിരുന്നു.