ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രെബിന് വടക്ക് ശക്തമായ ഭൂചലനം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. കാറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ മണ്ണിനടിയിലായി. പലയിടങ്ങിലും വലിയ തീപിടുത്തവും ഉണ്ടായി. നിരവധി സ്ഥലങ്ങളിൽ അഗ്നിശമന സേനയും സൈന്യവും നടത്തുന്ന രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളിലാണെന്നും, ഇതിനകം രക്ഷപ്പെടുത്തിയ പലരുടേയും നില ഗുരുതരമാണെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പടിഞ്ഞാറൻ ബാൽക്കണിലുടനീളം ഉണ്ടായ ഭൂചലനം 10 കിലോമീറ്റർ ചുറ്റളവില്‍ പ്രകമ്പനം സൃഷ്ടിച്ചുവെന്നും റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയെന്നും ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. കഴിഞ്ഞ 140 വർഷത്തിനിടെ സാഗ്രെബിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ഇതെന്ന് പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ച് പറഞ്ഞു. നഗരത്തിലെ പരസിദ്ധമായ കത്തീഡ്രല്‍ അടക്കം നിലംപരിശായി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നഗരം പൂര്‍ണ്ണമായും അടച്ചിട്ടതായിരുന്നു.
കൊറോണ വൈറസിന്റെ വ്യാപനം തടയാൻ രാജ്യം പാടുപെടുന്നതിനിടെയാണ് ഭൂചലനം ഉണ്ടായത്. സംഭവസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നവരും സാമൂഹിക അകലം പാലിക്കണമെന്ന് ക്രൊയേഷ്യയുടെ ആഭ്യന്തര മന്ത്രി ഡാവോർ ബോസിനോവിച്ച് പറഞ്ഞു. ക്രൊയേഷ്യയില്‍ ഇതുവരെ 206 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മരിച്ചു.