കാബൂള്‍: കാബൂളില്‍ നിന്ന് പുറപ്പെട്ട യുഎസ് ചരക്കുവിമാനത്തില്‍ നിന്ന് വീണ് നിരവധിപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഖത്തറിലെ അല്‍ ഉദൈദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ ടയറില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചടക്കിയതോടെ ജനങ്ങളുടെ കൂട്ടപലായനമാണ് കാണുന്നത്
കഴിഞ്ഞ ദിവസം കാബൂളിൽ നിന്ന് രക്ഷപ്പെടാൻ വിമാനത്തിന്റെ ചക്രത്തിൽ കയറിയവർ വീണു മരിച്ചു. കാബൂളിലെ വിമാനത്താവളം വഴി രക്ഷപ്പെടാൻ നിരവധി പേരാണ് ശ്രമിച്ചത്. ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനങ്ങളിൽ നൂറുകണക്കനാളുകളാണ് കയറിപ്പറ്റിയത്. വിമാനത്തിന്റെ ചക്രത്തില്‍ കയറിയ രണ്ടു പേർ താഴെ വീഴുന്നതിന്റെ ദൃശ്യം ടെഹ്റാൻ ടൈംസ് പുറത്തുവിട്ടിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്ത് അൽപം കഴിഞ്ഞാണ് അപകടം സംഭവിച്ചത്.
നേരത്തെ വിമാനത്താവളത്തിലുണ്ടായ 5 പേർ കൊല്ലപ്പെട്ടിരുന്നു. അമേരിക്കൻ സൈന്യത്തിന്റെ വെടിവെപ്പിൽ ഇവർ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാൽ വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും അപകടം സംഭവിച്ചതെന്നാണ് വാർത്ത ഏജൻസിയുടെ റിപ്പോർട്ട്. അതേസമയം വിമാനത്താവളത്തിൽ വെടിവെപ്പ് നടന്നതായി ട്വിറ്ററിൽ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാബൂളിൽ നിന്നുള്ള വിമാനസർവീസ് ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ പൗരന്മാരെയും നയതന്ത്ര പ്രതിനിധികളെയും ഒഴിപ്പിക്കുന്നതിനായി അമേരിക്ക 6000 ത്തോളം സൈനികരെ നിയോഗിച്ചു.
കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ തീവ്രവാദികള്‍ പിടിച്ചെടുത്തത്. കാബൂളിന്റെ നാലുഭാഗവും താലിബാന്‍ തീവ്രവാദികള്‍ പിടിച്ചടക്കിയതായി അഫ്ഗാനിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. താലിബാന്‍ തീവ്രവാദികള്‍ കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചപ്പോള്‍ തന്നെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിട്ടിരുന്നു. പുതിയ സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്നും അഫ്ഗാനിസ്ഥാന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാക്കിമാറ്റിയുളള പ്രഖ്യാപനം ഉടനുണ്ടാകുമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു.