ഡല്‍ഹി: നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷ സ്ത്രീകള്‍ക്കും എഴുതാമെന്ന് സുപ്രീംകോടതി. ഇടക്കാല ഉത്തരവോടെ കൂടുതല്‍ സ്ത്രീകള്‍ക്ക് സായുധ സേനയുടെ ഭാഗമാകാന്‍ സാധിക്കും. ഇതുവരെ ഷോർട്ട് സർവീസ് കമ്മീഷൻ മുഖേനയുള്ള റിക്രൂട്ട്‌മെന്‍റിലൂടെയാണ് സ്ത്രീകള്‍ ഡിഫന്‍സ് അക്കാദമിയില്‍ ഭാഗമായിരുന്നത്.
ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെയാണ് ഉത്തരവ്. എൻഡിഎ പരീക്ഷയിൽ പങ്കെടുക്കാൻ സ്ത്രീകളെ അനുവദിക്കാത്തതിനാല്‍ സൈന്യത്തെ കോടതി വിമർശിച്ചു. ലിംഗ വിവേചനത്തിന്‍റെ പേരില്‍ ഇത്തരത്തിലൊരു തീരുമാനം കൈകൊള്ളുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയുടെ ഉത്തരവിന്‍റെ ഭാഗമായി മാറുന്നതിനു പകരം, സമൂഹത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കോടതിയെക്കൊണ്ട് ഉത്തരവ് ഇറക്കാന്‍ നിര്‍ബന്ധിപ്പിക്കരുത്. നിലവിലുളള നയ തീരുമാനം ലിംഗ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇടക്കാല ഉത്തരവ് കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ക്രിയാത്മകമായ മാറ്റങ്ങളാണ് വേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.